സംസ്ഥാനത്ത് പാമ്പ് ഭീതി വർദ്ധിക്കുന്നതിനിടെ തലസ്ഥാനത്തെ പോലീസ് ട്രെയിനിങ് കോളേജിലും പാമ്പ് സാന്നിധ്യം. പരിശീലന ഗ്രൗണ്ടിൽ പാമ്പിനെ കണ്ടതോടെ പരിശീലനത്തിലായിരുന്ന ഉദ്യോഗസ്ഥർ പരിഭ്രാന്തരായി ചിതറിയോടി. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ രാവിലെയാണ് സംഭവം. ഗ്രൗണ്ടിൽ അഭ്യാസ പ്രകടനങ്ങളിലും പരിശീലനത്തിലും മുഴുകിയിരുന്ന ഉദ്യോഗസ്ഥർക്കിടയിലേക്കാണ് അപ്രതീക്ഷിതമായി പാമ്പ് എത്തിയത്. പാമ്പിനെ കണ്ടതോടെ ഉദ്യോഗസ്ഥർ പരിശീലനം നിർത്തി ഓടിമാറുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് എത്തിയത് വിഷമില്ലാത്ത ചേരയാണെന്ന് സ്ഥിരീകരിച്ചത്. എങ്കിലും പെട്ടെന്നുണ്ടായ പാമ്പ് സാന്നിധ്യം പോലീസുകാരെ കുറച്ചൊന്നുമല്ല വലച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് ശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ സംഭവം വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം കായംകുളത്ത് പോലീസ് വാഹനത്തിനുള്ളിലും പാമ്പിനെ കണ്ടെത്തിയിരുന്നു. പോലീസ് സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ പാമ്പ് കയറിക്കൂടിയത് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്
ജനവാസ മേഖലകളിൽ പാമ്പ് ശല്യം വർദ്ധിക്കുകയാണ്. കോഴിക്കോട് നഗരത്തിലെ ഒരു വീട്ടിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് വീട്ടുകാരെ ഭീതിയിലാഴ്ത്തി.കേരളത്തിൽ അടുത്ത കാലത്തായി പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ചൂട് ക്രമാതീതമായി ഉയർന്നതോടെ മാളങ്ങളിൽ നിന്നും മറ്റും പാമ്പുകൾ തണുപ്പ് തേടി വീടുകൾക്കും വാഹനങ്ങൾക്കും ഉള്ളിലേക്ക് കയറുന്നത് പതിവാകുകയാണ്. രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർക്കും വീടിന് പുറത്തിറങ്ങുന്നവർക്കും കടിയേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.












