നാഗ്പൂർ : അയോധ്യയിലെ ശ്രീരാമക്ഷേത്രം കേവലം ഒരു ആരാധനാലയം മാത്രമല്ലെന്നും മറിച്ച് നൂറ്റാണ്ടുകൾ നീണ്ട വിദേശ അധിനിവേശങ്ങൾക്കെതിരായ ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന്റെ തുടർച്ചയാണെന്നും ആർ.എസ്.എസ് മുൻ സർകാര്യവാഹും ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സമിതി അധ്യക്ഷനുമായ ഭയ്യാജി ജോഷി. രാമക്ഷേത്ര പ്രസ്ഥാനം കേവലം ഒരു ഭൂമിക്ക് വേണ്ടിയുള്ള തർക്കമായിരുന്നില്ല എന്ന് ഭയ്യാജി ജോഷി വ്യക്തമാക്കി. അത് ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്താനുള്ള യാത്രയായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. നമ്മുടെ പൂർവ്വികർ ഈ ക്ഷേത്രത്തിനായി ജീവൻ ബലിനൽകി. അവരുടെ ത്യാഗത്തിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന ഈ പുണ്യക്ഷേത്രം. അധിനിവേശ ശക്തികൾ അടയാളപ്പെടുത്തിയ അപമാനത്തിന്റെ ചിഹ്നങ്ങൾ മായ്ക്കപ്പെടേണ്ടത് ഓരോ ഭാരതീയന്റെയും ആവശ്യമായിരുന്നു എന്നും ഭയ്യാജി ജോഷി വ്യക്തമാക്കി.
ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തിന് ചുക്കാന്‍ പിടിച്ച മഹത് വ്യക്തികളെ ആദരിക്കാന്‍ ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സേവാസമിതിയുടെ നേതൃത്വത്തില്‍ രേശിംബാഗിലെ മഹര്‍ഷി വ്യാസ് സഭാഗൃഹത്തില്‍ ചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ കാര്യങ്ങൾ സൂചിപ്പിച്ചത്. ക്ഷേത്രനിർമ്മാണം പൂർത്തിയായതോടെ ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് തുടക്കമായെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്രം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു കണ്ണിയായി മാറണം. രാമരാജ്യം എന്ന സങ്കൽപ്പത്തിലൂടെ ഭാരതം ലോകത്തിന് മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രനിർമ്മാണം ഒരു മതപരമായ ചടങ്ങ് മാത്രമല്ല, മറിച്ച് ഭാരതീയരുടെ നഷ്ടപ്പെട്ട ആത്മഗൗരവം വീണ്ടെടുക്കലാണ്. വരും തലമുറയ്ക്ക് ഈ ക്ഷേത്രം ഭാരതീയ പാരമ്പര്യത്തിന്റെയും മൂല്യങ്ങളുടെയും വലിയൊരു പാഠശാലയായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.










