കോൺഗ്രസിനുള്ളിലെ അധികാര മോഹങ്ങളും ഗ്രൂപ്പ് പോരും പുതിയ തലങ്ങളിലേക്ക്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കേരള മുഖ്യമന്ത്രിയാകാനുള്ള തടസ്സങ്ങൾ നീങ്ങാൻ വേറിട്ട വഴിപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കോൺഗ്രസ് പ്രവർത്തകൻ. പാലക്കാട് ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് കെ.സി. വേണുഗോപാലിനായി ‘കളഭ തുലാഭാരം’ നേർന്നിരിക്കുന്നത്. തൃശൂർ സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ സി.എം. അനിൽകുമാറാണ് വേണുഗോപാലിന്റെ മുഖ്യമന്ത്രി മോഹങ്ങൾക്ക് തടസ്സമായി നിൽക്കുന്ന ‘ദോഷങ്ങൾ’ മാറാൻ ക്ഷേത്രത്തിൽ വഴിപാട് നേർന്നത്. സാധാരണ ഗതിയിൽ നേതാക്കൾ നേരിട്ട് നടത്തുന്ന വഴിപാടുകൾക്ക് പകരം, അനുയായികൾ തന്നെ പരസ്യമായി മുഖ്യമന്ത്രി പദത്തിനായി ഇത്തരത്തിൽ രംഗത്തിറങ്ങുന്നത് കോൺഗ്രസിനുള്ളിൽ തന്നെ വലിയ ചർച്ചകൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
കെ.സി. വേണുഗോപാലിന്റെ ജന്മദിനമായ മെയ് 18-നാണ് തുലാഭാരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഗ്രൂപ്പ് സമവാക്യങ്ങളും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് പല നേതാക്കളും ചരടുവലി നടത്തുന്നതിനിടെയാണ്, വേണുഗോപാലിന് വേണ്ടി ഇത്തരമൊരു പരസ്യമായ ‘അധികാര വഴിപാട്’ നടക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ വേണുഗോപാലിന്റെ തിരിച്ചുവരവിനെതിരെ ഒരു വിഭാഗം കരുനീക്കങ്ങൾ നടത്തുന്നതിനിടയിൽ, ‘തടസ്സങ്ങൾ നീങ്ങാൻ’ വഴിപാട് നടത്തുന്നത് നേതാവിന്റെ ഡൽഹിയിലുള്ള സ്വാധീനം കുറഞ്ഞതിന്റെ തെളിവായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.











