മുംബൈ : യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ ‘മിസിംഗ് ലിങ്ക്’ പാത മെയ് ഒന്നിന് തുറക്കും. മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പദ്ധതി ഉദ്ഘാടനം ചെയ്യും. മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലുള്ള യാത്രാസമയം കുറയ്ക്കുന്നതിനായി നിർമ്മിച്ച 13.3 കിലോമീറ്റർ നീളമുള്ള പാതയാണ് ‘മിസിംഗ് ലിങ്ക്’. യാത്ര സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോഡ് ടണൽ ഉൾക്കൊള്ളുന്നതാണ് ഈ പുതിയ പാത. 8.9 കിലോമീറ്റർ നീളമുള്ള ഒരു തുരങ്കവും 1.9 കിലോമീറ്റർ നീളമുള്ള മറ്റൊരു തുരങ്കവും ഈ പാതയിലുണ്ട്.
നിലവിലെ ഖണ്ടാല ഘട്ടിലെ കഠിനമായ വളവുകളും തിരക്കും ഒഴിവാക്കാൻ ഈ പുതിയ പാത സഹായിക്കും. ഏകദേശം 6,695 കോടി രൂപ ചെലവഴിച്ചാണ് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഈ പദ്ധതി പൂർത്തിയാക്കിയത്. പുതിയ പാത തുറക്കുന്നതോടെ മുംബൈ-പൂനെ യാത്രയിൽ നിലവിലെ 19 കിലോമീറ്റർ ദൂരം 13.3 കിലോമീറ്ററായി കുറയും. യാത്രാസമയത്തിൽ 25 മുതൽ 30 മിനിറ്റ് വരെ കുറവുണ്ടാകും. ഘട്ട് സെക്ഷനിലെ 60-80 കി.മീ വേഗപരിധിയിൽ നിന്ന് പുതിയ പാതയിൽ മണിക്കൂറിൽ 120 കി.മീ വേഗതയിൽ യാത്ര ചെയ്യാം.
പുതിയ പാത ഉപയോഗിക്കുന്നതിന് യാത്രക്കാർ അധിക ടോൾ നൽകേണ്ടതില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
സുരക്ഷാ കാരണങ്ങളാലും ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായും പുതിയ പാതയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ 6 മാസം കാറുകൾക്കും ബസുകൾക്കും മാത്രമായിരിക്കും പ്രവേശനം. ലോറികൾ, ട്രക്കുകൾ, മറ്റ് ഭാരമേറിയ വാഹനങ്ങൾ എന്നിവയ്ക്ക് ഈ പാതയിൽ പ്രവേശനം അനുവദിക്കില്ല. ഇവ പഴയ ഖണ്ടാല ഘട്ട് പാത തന്നെ ഉപയോഗിക്കണം. ഇന്ധനവും മറ്റ് അപകടകരമായ രാസവസ്തുക്കളും കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് പുതിയ പാതയിൽ സ്ഥിരമായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.








