നിസ്കാരം ഉൾപ്പെടെയുള്ള മതപരമായ ചടങ്ങുകൾക്കായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നത് ആരുടെയും അവകാശമല്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. പൊതുസ്ഥലങ്ങൾ ഏതെങ്കിലും വ്യക്തിയോ പ്രത്യേക മതവിഭാഗങ്ങളോ തങ്ങളുടെ ആവശ്യങ്ങൾക്കായി മാത്രം കൈവശപ്പെടുത്താൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സരൾ ശ്രീവാസ്തവ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. പൊതുയിടത്ത് നമസ്കാരം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഫാൽ സ്വദേശി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി നിർദേശം. പൊതുഭൂമിയിൽ എല്ലാവർക്കും തുല്യ അവകാശമുണ്ടെന്നും അതിനെ പ്രത്യേകമായി ഒരു വിഭാഗത്തിന് മാത്രമായി വിട്ടുനൽകാൻ നിയമം അനുവദിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മതസ്വാതന്ത്ര്യം എന്നത് പരിപൂർണ്ണമായ ഒന്നല്ലെന്ന് ഓർമിപ്പിച്ച കോടതി, മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുന്ന രീതിയിലാകരുത് മതാചാരങ്ങൾ നടത്തുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. പൊതുസ്ഥലം ഏതെങ്കിലും ഒരു സംഘം കൈവശപ്പെടുത്തുന്നത് പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും മറ്റ് അവകാശങ്ങളെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഈദ് സമയത്ത് മാത്രമാണ് ഹർജിയിൽ സൂചിപ്പിച്ച സ്ഥലത്ത് നിസ്കാരം നടത്തിയിരുന്നതെന്നും, അത്തരം പ്രത്യേക ആചാരങ്ങൾക്ക് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഭൂമി സ്ഥിരമായി നമസ്കാരത്തിനായി വിട്ടുനൽകണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. മതപരമായ ആവശ്യങ്ങൾക്കായി പൊതുസ്ഥലങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് തടയുന്നതിൽ ഈ വിധി നിർണ്ണായകമാകും. വരും ദിവസങ്ങളിൽ സമാനമായ മറ്റ് തർക്കങ്ങളിലും ഈ ഉത്തരവ് പ്രതിഫലിച്ചേക്കും.









