ഐപിഎൽ 2026-ലെ നിർണ്ണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് ഒരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി. മുംബൈയ്‌ക്കെതിരെ 20 ഐപിഎൽ മത്സരങ്ങൾ ജയിക്കുന്ന ആദ്യ ഫ്രാഞ്ചൈസിയായി ചെന്നൈ മാറി. ഇതോടെ ഇരു ടീമുകളും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിൽ മുംബൈയ്ക്ക് 21 ജയങ്ങളും ചെന്നൈയ്ക്ക് 20 ജയങ്ങളുമായി.
മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെയാണ് ചെന്നൈ മറികടന്നത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് 67 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ഋതുരാജും യുവതാരം കാർത്തിക് ശർമ്മയും (54*) ചേർന്നുള്ള 98 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ചെന്നൈയുടെ വിജയം ഉറപ്പിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ചെന്നൈ ആറാം സ്ഥാനത്തേക്ക് ഉയർന്നു.
“ഒരു നല്ല തുടക്കം ലഭിക്കുക എന്നതും ഏതെങ്കിലും ഒരു ബാറ്റ്‌സ്മാൻ അവസാനം വരെ ക്രീസിൽ തുടരുക എന്നതുമായിരുന്നു പ്രധാനമെന്ന് ഞാൻ കരുതി. ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” ഋതുരാജ് ഗെയ്ക്‌വാദ് പറഞ്ഞു. സീസണിലെ തങ്ങളുടെ ഏഴാം തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസ് പട്ടികയിൽ ഒൻപതാം സ്ഥാനത്ത് തുടരുകയാണ്. മത്സരത്തിന് ശേഷം മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ ടീമിന്റെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ചു.
“ഈ സീസൺ ഞങ്ങളുടേതല്ല. അവർ എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. അവർ നന്നായി പന്തെറിഞ്ഞു, മികച്ച രീതിയിൽ ഫീൽഡ് ചെയ്തു, ബാറ്റിംഗിലും അവർ മുന്നിട്ടുനിന്നു.” ഹാർദിക് പാണ്ഡ്യ പറഞ്ഞു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയെ 159 റൺസിൽ ഒതുക്കുന്നതിൽ ചെന്നൈ ബൗളർമാർ പ്രധാന പങ്ക് വഹിച്ചു. ഇടങ്കയ്യൻ സ്പിന്നർ നൂർ അഹമ്മദ് 26 റൺസ് വഴങ്ങി രണ്ട് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി. പേസർ അൻഷുൽ കംബോജ് 32 റൺസിന് മൂന്ന് വിക്കറ്റെടുത്തു.
മുംബൈ നിരയിൽ 57 റൺസെടുത്ത നമൻ ധീർ ആണ് ടോപ്പ് സ്കോറർ. റയാൻ റിക്കൽട്ടൻ 37 റൺസ് നേടി. ഇംഗ്ലണ്ട് പേസർ ജാമി ഓവർട്ടൺ നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. പരിക്കിന്റെ നിഴലിലായിരുന്ന തിലക് വർമ്മയ്ക്ക് വെറും അഞ്ച് റൺസ് മാത്രമാണ് നേടാനായത്.











