കേരളം ആര് ഭരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷാഭരിതമായ മണിക്കൂറുകൾക്ക് തുടക്കമായി. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ കൃത്യം എട്ടു മണിക്ക് തന്നെ ആരംഭിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ജനവിധി പുറത്തുവരുന്നത്. ആദ്യഘട്ടത്തിൽ തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്.
തിരുവനന്തപുരം, കോട്ടയം, വയനാട് തുടങ്ങി മിക്ക ജില്ലകളിലും വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുകയാണ്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തുടർച്ചയെന്ന എൽഡിഎഫ് മോഹത്തെ തടഞ്ഞ് അധികാരം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവെച്ച് മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് എൽഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സംസ്ഥാനത്ത് നിർണായക ശക്തിയാകാൻ ബിജെപിയും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്.
അതേസമയം, വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ആദ്യ നാടകീയ രംഗങ്ങൾ കളമശ്ശേരിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. കളമശ്ശേരി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ്ങ് റൂം കീ കാണാതായത് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രവർത്തകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി. കീ കാണാതായതോടെ സ്ട്രോങ്ങ് റൂം ഇതുവരെ തുറക്കാൻ സാധിച്ചിട്ടില്ല. തുടർന്ന് പൂട്ട് തകർക്കുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ട്. ഒരു മുറിയുടെ താക്കോൽ മാത്രമാണ് കാണാതായത് എന്നും മറ്റൊരു മുറി തുറന്ന് ബാലറ്റുകൾ കൗണ്ടിങ് സെന്ററിലേക്ക് എത്തിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
ഉച്ചയോടെ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം പൂർണ്ണമായും തെളിയും. കേരളത്തിനൊപ്പം തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കേരളത്തിലെ 43 കേന്ദ്രങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന കൗണ്ടിങ് സെന്ററുകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുപ്പതിലേറെ മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാൽ ഓരോ വോട്ടും നിർണായകമാണ്.










