രാജ്യത്തെ കുട്ടികളിലെ പ്രമേഹബാധ നേരത്തെ കണ്ടെത്താനും മികച്ച ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ട് വിപ്ലവകരമായ മാർഗനിർദേശരേഖയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനനം മുതൽ 18 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ പ്രമേഹ പരിശോധനയും (Universal Screening) ആജീവനാന്ത ചികിത്സാ പാക്കേജും ഉറപ്പാക്കുന്ന ദേശീയ ചട്ടക്കൂടാണ് (National Framework) സർക്കാർ പുറത്തിറക്കിയത്. പൊതുജനാരോഗ്യ സംവിധാനത്തിൽ കുട്ടികളിലെ പ്രമേഹ ചികിത്സ ഇത്ര വിപുലമായി ഉൾപ്പെടുത്തുന്ന ലോകത്തെ തന്നെ ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇതോടെ ഭാരതം മാറി.
കേന്ദ്ര ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിലാണ് ‘ഗൈഡൻസ് ഡോക്യുമെന്റ് ഓൺ ഡയബറ്റിസ് മെലിറ്റസ് ഇൻ ചിൽഡ്രൻ’ പുറത്തിറക്കിയത്. പുതിയ പദ്ധതി പ്രകാരം സർക്കാർ ആശുപത്രികൾ വഴി കുട്ടികൾക്ക് ഇൻസുലിൻ, ഗ്ലൂക്കോമീറ്റർ, ടെസ്റ്റ് സ്ട്രിപ്പുകൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ സൗജന്യമായി ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ തടസ്സപ്പെടുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയാൻ രക്ഷിതാക്കളെയും അധ്യാപകരെയും സഹായിക്കുന്നതിനായി ‘4T’ (Toilet, Thirsty, Tired, Thinner) എന്ന ബോധവൽക്കരണ രീതിക്കും മന്ത്രാലയം തുടക്കമിട്ടു. അമിതമായ മൂത്രശങ്ക, ദാഹം, ക്ഷീണം, മെലിയുക എന്നിവയാണ് ഈ ലക്ഷണങ്ങൾ.
രാഷ്ട്രീയ ബാല സ്വസ്ഥ്യ കാര്യക്രം (RBSK 2.0) പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സ്കൂളുകൾ, അങ്കണവാടികൾ എന്നിവ കേന്ദ്രീകരിച്ച് മൊബൈൽ ഹെൽത്ത് ടീമുകൾ വഴി പരിശോധനകൾ നടത്തും. പ്രമേഹം സംശയിക്കുന്ന കുട്ടികളെ ഉടൻ തന്നെ ജില്ലാ ആശുപത്രികളിലേക്കോ മെഡിക്കൽ കോളേജുകളിലേക്കോ വിദഗ്ദ്ധ ചികിത്സയ്ക്കായി റഫർ ചെയ്യും. ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ഇൻസുലിൻ എടുക്കുന്നതിനും കൃത്യമായ നിരീക്ഷണത്തിനും പ്രത്യേക പരിശീലനവും നൽകും. രാജ്യത്തെ ആരോഗ്യ മേഖലയിലെ ഈ വലിയ ചുവടുവെപ്പ് ശിശുമരണ നിരക്ക് കുറയ്ക്കാനും വരുംതലമുറയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായിക്കുമെന്ന് കേന്ദ്രം അറിയിച്ചു.










