ഐപിഎൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നേരിടുന്ന തകർച്ചയിൽ പ്രധാന ആശങ്കയായി മാറുന്നത് നായകൻ ഋഷഭ് പന്തിന്റെ ഫോമില്ലായ്മയാണ്. മുംബൈ ഇന്ത്യൻസിനെതിരെ നടന്ന നിർണ്ണായക മത്സരത്തിലും വെറും 15 റൺസെടുത്ത് പന്ത് പുറത്തായിരുന്നു. ഇതോടെ പന്തിന്റെ ഫോമിനെക്കുറിച്ച് കടുത്ത നിരീക്ഷണങ്ങളുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി രംഗത്തെത്തി.
ഫോമിലേക്ക് തിരിച്ചെത്താൻ ഈ സീസണിൽ ബാറ്റിംഗ് ഓർഡറിൽ പല പരീക്ഷണങ്ങളും പന്ത് നടത്തി. സീസണിന്റെ തുടക്കത്തിൽ ഓപ്പണറായും പിന്നീട് ഏഴ് മത്സരങ്ങളിൽ മൂന്നാം നമ്പറായും പന്ത് ബാറ്റ് ചെയ്തു. മുംബൈയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ആദ്യമായി നാലാം നമ്പറിലും അദ്ദേഹം ഇറങ്ങി. ഒൻപത് മത്സരങ്ങളിൽ നിന്ന് 25.50 ശരാശരിയിൽ 204 റൺസ് മാത്രമാണ് പന്തിന്റെ ഈ സീസണിലെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 128.30 മാത്രമാണ്.
ലഖ്‌നൗവിലേക്ക് എത്തിയ ശേഷം കളിച്ച 22 ഇന്നിംഗ്‌സുകളിൽ ആറ് തവണ മാത്രമാണ് പന്തിന് 20 റൺസ് കടക്കാൻ സാധിച്ചത്. ഋഷഭ് പന്തിന്റെ ബാറ്റ് സംസാരിക്കാത്തത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നുവെന്ന് മനോജ് തിവാരി പറഞ്ഞു. “നായകൻ എന്ന നിലയിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ പന്തിന് കഴിയുന്നില്ല. എല്ലാ ബാറ്റിംഗ് പൊസിഷനുകളിലും അദ്ദേഹം പരീക്ഷിച്ചു കഴിഞ്ഞു. പന്ത് കളിക്കുന്നത് കാണുമ്പോൾ ആർക്കും ആത്മവിശ്വാസം ലഭിക്കുന്നില്ല. മാനസികമായോ മനഃശാസ്ത്രപരമായോ അദ്ദേഹം വലിയ ബുദ്ധിമുട്ടിലാണെന്ന് വ്യക്തമാണ്.” – തിവാരി ക്രിക്ബസിനോട് പറഞ്ഞു.
ലഖ്‌നൗ തുടർച്ചയായി ആറ് മത്സരങ്ങൾ തോൽക്കുകയും പ്ലേ ഓഫ് കാണാതെ പുറത്താകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. പന്തിന്റെ മോശം ഫോം ഇന്ത്യൻ ഏകദിന ടീമിലെ സ്ഥാനത്തിനും ഭീഷണിയാകുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദിന ടീമിൽ പന്തിന് പകരം സഞ്ജു സാംസണെ ഉൾപ്പെടുത്താൻ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നതായാണ് വിവരം. വാഹനാപകടത്തിന് ശേഷമുള്ള പന്തിന്റെ തിരിച്ചുവരവിൽ പഴയ താളം കണ്ടെത്താൻ കഴിയാത്തതാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.












