കഴക്കൂട്ടത്തെ ചരിത്രവിജയത്തിന് പിന്നാലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (RSS) തിരുവനന്തപുരം വിഭാഗ് കാര്യാലയത്തിലെത്തി നിയുക്ത എംഎൽഎ വി. മുരളീധരൻ. തന്റെ പൊതുപ്രവർത്തന ശൈലി രൂപപ്പെടുത്തിയത് സംഘത്തിന്റെ ശിക്ഷണമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാര്യാലയത്തിലെത്തിയ അദ്ദേഹം സംഘ സ്ഥാപകൻ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ആർഎസ്എസിന്റെ മുതിർന്ന പ്രചാരകൻ എസ്. സേതുമാധവനുമായി (സേതു ഏട്ടൻ) കൂടിക്കാഴ്‌ച നടത്തുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. ഈ ഉജ്ജ്വല വിജയം ദേശീയതയ്ക്ക് വേണ്ടി വിയർപ്പും രക്തവും നൽകിയ ആയിരക്കണക്കിന് സംഘപ്രവർത്തകർക്കും ബലിദാനികൾക്കും സമർപ്പിക്കുന്നുവെന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു.
ഒരു സാധാരണ സ്വയംസേവകനിൽ നിന്നും കേന്ദ്രമന്ത്രി പദവി വരെ എത്തിയ വി. മുരളീധരൻ തന്റെ രാഷ്ട്രീയ വളർച്ചയിൽ ആർഎസ്എസ് നൽകിയ കരുത്തിനെ എടുത്തുപറഞ്ഞു. അച്ചടക്കമുള്ളതും സേവന കേന്ദ്രീകൃതവുമായ പൊതുപ്രവർത്തനം സാധ്യമായത് സംഘം നൽകിയ പാഠങ്ങൾ മൂലമാണ്. കഴക്കൂട്ടത്തെ ഇടതുകോട്ട തകർക്കാൻ അഹോരാത്രം പരിശ്രമിച്ച ഓരോ സ്വയംസേവകന്റെയും വിജയമാണിത്. തിരുവനന്തപുരത്തെ മണ്ണിൽ ദേശീയതയുടെ വിത്തുപാകാൻ ജീവത്യാഗം ചെയ്തവരുടെ സ്വപ്നമാണ് ഇപ്പോൾ പൂവണിയുന്നത്.
കേരളത്തിൽ വീശിയടിക്കുന്ന ഈ മാറ്റത്തിന്റെ കാറ്റ് വരും ദിവസങ്ങളിൽ സംസ്ഥാനം മുഴുവൻ പടരുമെന്നും ഭാരതീയ സംസ്കൃതിയെ മുറുകെ പിടിക്കുന്ന ഒരു ഭരണക്രമത്തിലേക്ക് കേരളം ചുവടുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. വി. മുരളീധരന്റെ വിജയത്തോടെ തലസ്ഥാന നഗരിയിൽ ബിജെപിയുടെ രാഷ്ട്രീയ സ്വാധീനം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. കാര്യാലയത്തിൽ അദ്ദേഹത്തിന് ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. കേരളത്തിലെ ഇടത്-വലത് മുന്നണികൾക്കെതിരെ ദേശീയതയിലൂന്നിയ ശക്തമായ പ്രതിരോധമായി വി. മുരളീധരൻ നിയമസഭയിലുണ്ടാകുമെന്ന് ബിജെപി പ്രവർത്തകർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.












