കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത തകർച്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം ‘ജനയുഗം’. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് ജനയുഗം മുഖപ്രസംഗത്തിൽ തുറന്നടിച്ചു. ഭരണത്തിന് നേതൃത്വം നൽകിയ പാർട്ടിയും (സിപിഎം) നേതാക്കളും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുവെന്നും, എന്തുകൊണ്ട് ജനങ്ങൾ ഇടതുപക്ഷത്തെ കൈവിട്ടു എന്നതിൽ ആത്മാർത്ഥമായ ആത്മപരിശോധന വേണമെന്നും സിപിഐ ആവശ്യപ്പെട്ടു. സിപിഎമ്മിലെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് യുഡിഎഫിനൊപ്പം ചേർന്ന് സിപിഎമ്മിനെ വെല്ലുവിളിച്ച് വിജയിച്ചത് പാർട്ടിക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്നും ഇത് ഇരുത്തി ചിന്തിപ്പിക്കേണ്ട രാഷ്ട്രീയ പ്രതിഭാസമാണെന്നും എഡിറ്റോറിയൽ പരിഹസിക്കുന്നു.
സംസ്ഥാനത്തെ 140 സീറ്റുകളിൽ 102 സീറ്റുകൾ നേടി യുഡിഎഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് കുതിക്കുമ്പോൾ എൽഡിഎഫ് വെറും 35 സീറ്റിലേക്ക് കൂപ്പുകുത്തി. പിണറായി സർക്കാരിലെ 13 മന്ത്രിമാരാണ് ജനവിധിയിൽ നിലംപരിശായത്. പി. രാജീവ്, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, ആർ. ബിന്ദു, വീണാ ജോർജ് തുടങ്ങിയ പ്രമുഖർ പരാജയപ്പെട്ടത് സിപിഎമ്മിന് കനത്ത ആഘാതമായി. മുഖ്യമന്ത്രി പിണറായി വിജയൻ പോലും തന്റെ ഉരുക്കുകോട്ടയായ ധർമ്മടത്ത് ആദ്യ ആറ് റൗണ്ടുകളിൽ പിന്നിലായത് സിപിഎമ്മിന്റെ അടിത്തറ ഇളകിയതിന്റെ തെളിവായി ജനയുഗം ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കിൽ വലിയ ചോർച്ചയുണ്ടായെന്നും സിപിഎം പുലർത്തിയ അധികാര ഗർവ്വാണ് ഈ പതനത്തിന് കാരണമെന്നുമുള്ള സൂചനകളാണ് സിപിഐ നൽകുന്നത്.
മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ അഞ്ച് ജില്ലകൾ യുഡിഎഫ് തൂത്തുവാരിയപ്പോൾ, കേരള ചരിത്രത്തിലാദ്യമായി എൻഡിഎ മൂന്ന് സീറ്റുകളിൽ വിജയിച്ച് നിയമസഭയിൽ സാന്നിധ്യമറിയിച്ചു. ബിജെപി സ്ഥാനാർത്ഥികൾ നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിൽ വിജയിച്ചത് ഇടതുപക്ഷത്തിന്റെ വോട്ട് ചോർച്ച മൂലമാണെന്ന വിമർശനവും ശക്തമാണ്. കോൺഗ്രസ് 63 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ സിപിഎം വെറും 26 സീറ്റിലേക്ക് ഒതുങ്ങി.











