ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീം ഉടമകളുടെ ക്രിക്കറ്റിനോടുള്ള ആവേശത്തെയും താരങ്ങളെ കളിപ്പിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളെയും കുറിച്ചുള്ള വിസ്മയിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ്. ബിബിസിയുടെ ‘സ്ട്രാറ്റജിക് ടൈം ഔട്ട്’ എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് വുഡ് തന്റെ ഐപിഎൽ കരിയറിലെ ഈ രസകരമായ സംഭവം പങ്കുവെച്ചത്.
ചെന്നൈ സൂപ്പർ കിംഗ്‌സ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള മാർക്ക് വുഡ്, തനിക്ക് സുഖമില്ലാതിരുന്ന ഒരു സമയത്തെക്കുറിച്ചാണ് സംസാരിച്ചത്. തുടർച്ചയായി അഞ്ച് മത്സരങ്ങൾ കളിച്ചതിന് ശേഷം താൻ ശാരീരികമായി തളർന്നുവെന്നും അടുത്ത മത്സരം മൂന്ന് ദിവസത്തിന് ശേഷം നടക്കാനിരിക്കെ തനിക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്നും വുഡ് ഓർത്തെടുത്തു.
“ഓരോ 30 മിനിറ്റിലും ഡോക്ടർമാർ വന്ന് എന്നെ പരിശോധിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് ടീം ഉടമയുടെ കോൾ വരുന്നത്. എങ്ങനെയുണ്ട്, കളിക്കാൻ തയ്യാറാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എനിക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ വയ്യെന്നും ഞാൻ മറുപടി നൽകി. ഉടൻ തന്നെ മറ്റൊരു ഡോക്ടറെ അയക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,” വുഡ് പറഞ്ഞു.
അടുത്ത ദിവസവും ഉടമ വുഡിനെ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചു. അപ്പോഴും താൻ ഫിറ്റല്ലെന്ന് വുഡ് ആവർത്തിച്ചു. തുടർന്നാണ് വുഡിനെ അമ്പരപ്പിച്ച ആ ഓഫർ ഉടമ മുന്നോട്ടുവെച്ചത്. “മത്സരം നടക്കുന്ന സ്ഥലത്തേക്ക് നിങ്ങളെ എത്തിക്കാനും തിരികെ കൊണ്ടുവരാനും ഒരു പ്രൈവറ്റ് പ്ലെയിൻ അയക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം”. ഈ കഥ കേട്ട് പോഡ്‌കാസ്റ്റ് അവതാരകർ പൊട്ടിച്ചിരിക്കുകയായിരുന്നു. ഒടുവിൽ പിതാവിനോട് ഉപദേശം ചോദിച്ച ശേഷം വുഡ് ആ ഓഫർ നിരസിക്കുകയും വിശ്രമത്തിൽ തുടരുകയും ചെയ്തു.
ഐപിഎല്ലിൽ ഇതുവരെ 5 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള വുഡ് 11 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2023 സീസണിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്‌നൗവിന് വേണ്ടി 14 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. പൃഥ്വി ഷാ, മിച്ചൽ മാർഷ്, സർഫറാസ് ഖാൻ, അക്സർ പട്ടേൽ തുടങ്ങിയ വമ്പൻ താരങ്ങളെയാണ് അന്ന് വുഡ് പുറത്താക്കിയത്.
38 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 119 വിക്കറ്റുകൾ നേടിയിട്ടുള്ള വുഡ്, മണിക്കൂറിൽ 97.1 മൈൽ വേഗതയിൽ പന്തെറിഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ബൗളർ എന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. 2025-ലെ ആഷസ് പരമ്പരയിലാണ് അദ്ദേഹം അവസാനമായി ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്.












