ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിപ്പമേറിയതും നാടകീയവുമായ ഒരു ട്രേഡിങ് കരാറിന് ബി.സി.സി.ഐയും ഐപിഎൽ ഗവേണിങ് കൗൺസിലും ഔദ്യോഗികമായി അംഗീകാരം നൽകി. ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകനായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തന്റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് മടങ്ങിയെത്തിയപ്പോൾ, പകരം ഇന്ത്യയുടെ മുൻനിര ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക് ചേക്കേറി.
ഐപിഎൽ 2027 സീസണിന് മുന്നോടിയായുള്ള ആദ്യ വമ്പൻ കൈമാറ്റം യാഥാർത്ഥ്യമായി. രണ്ട് സീസണുകൾക്ക് മുൻപ് ഐപിഎൽ ചരിത്രത്തിലെ തന്നെ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ ഋഷഭ് പന്ത്, തന്റെ പ്രതിവർഷ ശമ്പളത്തിൽ വൻ കുറവ് വരുത്തിയാണ് ജന്മനാടായ ഡൽഹിയിലേക്ക് മടങ്ങുന്നത്. ഐപിഎൽ പുറത്തുവിട്ട ഔദ്യോഗിക വാർത്താക്കുറിപ്പ് പ്രകാരം ഡൽഹിയിൽ പന്തിന് ലഭിക്കുക 15 കോടി രൂപയാണ്. അതേസമയം, ഡൽഹിയിൽ നിന്നും ലഖ്‌നൗവിലേക്ക് എത്തുന്ന കുൽദീപ് യാദവിന് 13.50 കോടി രൂപയുടെ കരാറാണ് ലഭിക്കുക.
2025 സീസണിന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ ഋഷഭ് പന്തിന് അവിടെ കടുത്ത നിരാശയാണ് നേരിടേണ്ടി വന്നത്. 2025 സീസണിൽ വെറും 269 റൺസും, തൊട്ടുപിന്നാലെ കഴിഞ്ഞ 2026 സീസണിൽ 312 റൺസും മാത്രമാണ് പന്തിന് നേടാനായത് ടീം മാനേജ്മെന്റ് പന്തിനെ ഓപ്പണറായും ഫിനിഷറായും പല പൊസിഷനുകളിൽ പരീക്ഷിച്ചെങ്കിലും തന്റെ റെക്കോർഡ് വിലയോട് നീതി പുലർത്താൻ താരത്തിന് കഴിഞ്ഞില്ല.
ഐപിഎൽ 2026 സീസണിലെ മോശം ക്യാമ്പെയ്ന് പിന്നാലെ പന്ത് ലഖ്‌നൗവിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്നാണ് തന്റെ പഴയ ടീമിലേക്ക് മടങ്ങാനുള്ള ട്രേഡിങ് ചർച്ചകൾ അണിയറയിൽ സജീവമായത്. 2016-ൽ ഡൽഹിയിലൂടെ ഐപിഎൽ കരിയർ തുടങ്ങിയ പന്ത്, 2024 വരെ ആ ഫ്രാഞ്ചൈസിയുടെ മുഖമായിരുന്നു.
ഡൽഹി ക്യാപിറ്റൽസിൽ അഞ്ച് സീസണുകൾ നീണ്ട മിന്നും പ്രകടനങ്ങൾക്ക് ശേഷമാണ് കുൽദീപ് യാദവ് ലഖ്‌നൗ സൂപ്പർ ജയന്റ്സിലേക്ക് മാറുന്നത്. 2022-ൽ ഡൽഹിയിലെത്തിയതു മുതൽ 65 മത്സരങ്ങളിൽ നിന്നായി 72 വിക്കറ്റുകൾ വീഴ്ത്തി ടൂർണമെന്റിലെ ഏറ്റവും അപകടകാരിയായ വിക്കറ്റ് ടേക്കിങ് ഓപ്ഷനായി കുൽദീപ് മാറിയിരുന്നു. ൽഹിയിൽ 13.25 കോടി രൂപയായിരുന്ന കുൽദീപിന്റെ മൂല്യം ലഖ്‌നൗവിലേക്ക് എത്തുമ്പോൾ നേരിയ വർദ്ധനവോടെ 13.50 കോടിയായി ഉയർന്നിട്ടുണ്ട്.
ചരിത്രപ്രസിദ്ധമായ ഈ വമ്പൻ ‘സ്വാപ്പ്’ ട്രേഡ് സ്ഥിരീകരിച്ചുകൊണ്ട് ഐപിഎൽ ഔദ്യോഗികമായി അറിയിച്ചത് ഇങ്ങനെയാണ് “മുൻ ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക് (DC) മടങ്ങിയെത്താൻ ഒരുങ്ങുന്നു. പകരം കുൽദീപ് യാദവ് ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ (LSG) ഭാഗമാകും. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ കളിക്കാരൻ കൈമാറ്റങ്ങളിൽ ഒന്നാണിത്.”
ശമ്പളത്തിൽ 12 കോടിയോളം രൂപയുടെ വൻ നഷ്ടം സഹിച്ചും പന്ത് തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങാൻ കാണിച്ച മനസ്സ് ഡൽഹി ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. വരും സീസണുകളിൽ ഇരു ടീമുകളുടെയും പ്രകടനങ്ങളെ ഈ മാറ്റം എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയേണ്ടതാണ്.












