അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ തിരക്കേറിയ മത്സരക്രമത്തെയും കളിക്കാർക്ക് തുടർച്ചയായി വിശ്രമം നൽകുന്ന ബി.സി.സി.ഐ നയത്തെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ സുനിൽ ഗവാസ്കർ. അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ബി.സി.സി.ഐയ്ക്ക് ഗവാസ്കർ തന്റെ കോളത്തിലൂടെ ചില സുപ്രധാന നിർദ്ദേശങ്ങൾ നൽകിയത്.
ഐപിഎൽ 2026 ഫൈനൽ കഴിഞ്ഞ് വെറും ആറാം ദിവസം തന്നെ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും ആരംഭിച്ചിരുന്നു. ഷുബ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഈ പരമ്പരകൾ സ്വന്തമാക്കിയെങ്കിലും, കളിക്കാരുടെ വർക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ പേരിൽ സീനിയർ താരങ്ങൾക്ക് അടിക്കടി വിശ്രമം നൽകുന്നതിനെതിരെ ഗവാസ്കർ രംഗത്തെത്തി. എല്ലാ പരമ്പരകളിലും കളിക്കാരെ ഇങ്ങനെ മാറിമാറി പരീക്ഷിക്കുന്നത് ഇന്ത്യൻ ക്യാപ്പിന്റെ മൂല്യം ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
“അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്ക് ബി.സി.സി.ഐ എപ്പോഴും ഒരു വലിയ ഏട്ടനെപ്പോലെയാണ്. അവരുടെ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കുമായി ഇന്ത്യ അങ്ങോട്ട് പര്യടനങ്ങൾ നടത്താറുമുണ്ട്. അത് നല്ല കാര്യം തന്നെ. എന്നാൽ നമ്മുടെ ക്രിക്കറ്റ് കളിക്കാരുടെ ആരോഗ്യവും ഫിറ്റ്‌നസും പ്രധാനമാണ്. വർഷത്തിൽ ഒരു മാസമെങ്കിലും കളിക്കാർക്ക് പൂർണ്ണ വിശ്രമം നൽകണം. ഇന്ത്യയിൽ പ്രതിഭകൾക്ക് ക്ഷാമമില്ലാത്തതിനാൽ നിങ്ങൾക്ക് കളിക്കാരെ റൊട്ടേറ്റ് ചെയ്യാം. പക്ഷേ അത് ഇന്ത്യൻ ക്യാപ്പിന്റെ വില കുറയ്ക്കുകയാണ്. ഒഴിവാക്കാനാകാത്ത ഒരു സീനിയർ താരത്തിന് വിശ്രമം അനുവദിക്കുമ്പോൾ പകരം വരുന്നയാൾക്ക് അത്ര എളുപ്പത്തിൽ ഇന്ത്യൻ ക്യാപ് നൽകരുത്. അത് കളിക്കാർ കഠിനാധ്വാനം ചെയ്ത് നേടിയെടുക്കേണ്ടതാണ്.”
അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിൽ ഷുബ്മാൻ ഗില്ലും കെ.എൽ രാഹുലും സെഞ്ചുറി നേടിയിരുന്നു, യുവതാരം മാനവ് സുതർ മികച്ച രീതിയിൽ അരങ്ങേറുകയും ചെയ്തു. എന്നാൽ ജസ്പ്രീത് ബുംറയ്ക്ക് ഈ പരമ്പരയിൽ വിശ്രമം അനുവദിക്കുകയാണുണ്ടായത്. ഇതിനെതിരെയും ഗവാസ്കർ പ്രതികരിച്ചു: “അഫ്ഗാനിസ്ഥാൻ കഠിനമായി ശ്രമിക്കുന്ന ഒരു ടീമാണ്, അതിനപ്പുറം ഒന്നുമല്ല. ഈ ടീമിനെതിരെ കരിയറിലെ വിക്കറ്റ് സമ്പാദ്യം ഉയർത്താൻ ജസ്പ്രീത് ബുംറ ആഗ്രഹിക്കില്ലേ? ഇന്ത്യ കളിക്കുമ്പോൾ എല്ലായ്പ്പോഴും രാജ്യത്തെ ഏറ്റവും മികച്ച ഇലവൻ തന്നെ കളിക്കളത്തിൽ ഇറങ്ങണം. പരിക്ക് മൂലമല്ലാതെ വർക്ക്‌ലോഡിന്റെ പേര് പറഞ്ഞ് താരങ്ങൾക്ക് വിശ്രമം നൽകുന്നത് പരമാവധി ഒഴിവാക്കണം. ക്രിക്കറ്റ് കലണ്ടർ എടുത്തു നോക്കിയാൽ കാണാം, ഇന്ത്യ എല്ലാ മാസവും എവിടെയെങ്കിലുമൊക്കെ കളിച്ചുകൊണ്ടേയിരിക്കുകയാണ്.”
യുവതാരങ്ങൾക്ക് അന്താരാഷ്ട്ര പരിചയം നൽകാൻ ഇന്ത്യ എ ടീമും അണ്ടർ-19 ടീമും ഉണ്ടെന്നും, അതിനായി സീനിയർ ടീമിനെ പരീക്ഷണശാലയാക്കരുതെന്നും ഗവാസ്കർ ഓർമ്മിപ്പിച്ചു. തുടർച്ചയായ മത്സരങ്ങൾ കാരണം സ്റ്റേഡിയങ്ങൾ പകുതിയും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലഖ്‌നൗവിലും ചെന്നൈയിലും നടന്ന കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും സ്റ്റേഡിയങ്ങൾ പകുതി മാത്രമാണ് നിറഞ്ഞത്. ഇടവേളകളില്ലാത്ത മത്സരക്രമം ആരാധകരിലും മടുപ്പുണ്ടാക്കുന്നുണ്ട്.












