ഐ.പി.എൽ 2026-ൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് ഏറ്റ തോൽവിക്ക് പിന്നാലെ ഡൽഹി ക്യാപ്പിറ്റൽസ് താരങ്ങളായ കെ.എൽ രാഹുലിനും അക്ഷർ പട്ടേലിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. മെല്ലെപ്പോക്ക് നയം സ്വീകരിച്ച രാഹുലിന്റെ ബാറ്റിംഗും, സ്വയം ബാറ്റിംഗ് ഓർഡറിൽ പ്രൊമോട്ട് ചെയ്ത അക്‌സർ പട്ടേലിന്റെ തീരുമാനവുമാണ് മഞ്ജരേക്കറെ ചൊടിപ്പിച്ചത്.
മെയ് 5-ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് വെറും 155 റൺസ് മാത്രമേ നേടാനായുള്ളൂ. ഈ സ്കോർ ചെന്നൈ 18-ാം ഓവറിൽ തന്നെ അനായാസം മറികടന്നിരുന്നു. പവർപ്ലേയിൽ റൺസ് കണ്ടെത്താൻ കെ.എൽ രാഹുൽ കാണിച്ച മടി ഡൽഹിയെ വലിയ പ്രതിസന്ധിയിലാക്കിയെന്ന് മഞ്ജരേക്കർ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ പറഞ്ഞു. 12 പന്തിൽ 12 റൺസ് മാത്രമെടുത്താണ് രാഹുൽ പുറത്തായത്. പവർപ്ലേയിലെ ആദ്യ ആറ് ഓവറുകളിൽ ഇത്രയും കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ കളിക്കുന്നത് ടീമിന് ഗുണകരമാകില്ല.
“മറ്റുള്ളവർക്ക് വേണ്ടി ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന ഭാവത്തിൽ കളിച്ചാൽ അത് ടീമിന് തിരിച്ചടിയാകും. പവർപ്ലേയിൽ ഒരു ഓപ്പണർ ഇത്തരത്തിൽ പുറത്താകുന്നത് ടീമിന്റെ മരണവാറണ്ടിൽ ഒപ്പിടുന്നതിന് തുല്യമാണ്,” മഞ്ജരേക്കർ തുറന്നടിച്ചു. ഈ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും, സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 445 റൺസുമായി മികച്ച നിലയിലാണ് രാഹുൽ (ആവറേജ് 49.44, സ്ട്രൈക്ക് റേറ്റ് 180.89) കളിക്കുന്നത്.
ഡൽഹി ക്യാപ്റ്റൻ കൂടിയായ അക്‌സർ പട്ടേൽ ബാറ്റിംഗ് ഓർഡറിൽ മുന്നിൽ ഇറങ്ങിയതിനെയും മഞ്ജരേക്കർ വിമർശിച്ചു. ഡേവിഡ് മില്ലർ, സമീർ റിസ്‌വി, അഷുതോഷ് ശർമ്മ എന്നിവരെക്കാൾ മുമ്പ് അക്‌സർ ബാറ്റിംഗിന് ഇറങ്ങിയത് ശരിയായ തീരുമാനമല്ല. ഒരു ബൗളിംഗ് ഓൾറൗണ്ടർ എന്ന നിലയിൽ അക്ഷർ ഇവർക്ക് താഴെയാണ് വരേണ്ടത്. 52 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ ടീം തകർന്നു നിൽക്കുമ്പോഴാണ് അക്ഷർ അഞ്ചാമനായി എത്തിയത്. എന്നാൽ 6 പന്തിൽ 2 റൺസ് എടുത്ത് അദ്ദേഹം പുറത്തായി. ഈ സീസണിൽ ബാറ്റിംഗിൽ വെറും 5.50 എന്ന പരിതാപകരമായ ശരാശരിയാണ് അക്‌സറിനുള്ളത്.












