പട്ന : ബിഹാറിൽ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ മന്ത്രിസഭയിലേക്ക് എത്തുന്നു. ബിഹാർ മന്ത്രിസഭാ വിപുലീകരണം നാളെ വിപുലമായ ചടങ്ങുകളോട് ആണ് നടക്കുന്നത്. ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.
രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് പിന്നാലെ പശ്ചിമ ചമ്പാരനിൽ നിന്ന് നിഷാന്ത് കുമാർ ആരംഭിച്ച ‘സദ്ഭാവ യാത്ര’യ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. നിതീഷ് കുമാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി രാജ്യസഭയിലേക്ക് നീങ്ങിയ സാഹചര്യത്തിൽ, ജെഡിയുവിന്റെ ഭാവി സാരഥിയായി നിഷാന്തിനെ ഉയർത്തിക്കാട്ടാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. നിഷാന്ത് കുമാറിനെ കൂടാതെ ജെഡിയുവിലെ യുവ എംഎൽഎമാരായ റുഹൈൽ രഞ്ജൻ, കോമൾ സിംഗ് തുടങ്ങിയ യുവ നേതാക്കളും പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് സൂചന.
ബിജെപി തങ്ങളുടെ നിരയിൽ വലിയ തോതിൽ യുവ നേതാക്കളെ കൊണ്ടുവരുന്ന സാഹചര്യത്തിൽ, ജെഡിയുവും ‘തലമുറ മാറ്റം’ എന്ന തന്ത്രമാണ് ബിഹാറിൽ പയറ്റുന്നത്. നാളെ വൈകുന്നേരം ഗാന്ധി മൈതാനത്ത് നടക്കുന്ന ചടങ്ങിൽ നിഷാന്ത് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാറിന്റെ പിൻഗാമി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം ഔദ്യോഗികമായി ഉറപ്പിക്കപ്പെടും.











