ചെന്നൈ : വിജയ്‍യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ നൽകില്ലെന്ന് വ്യക്തമാക്കി എഐഎഡിഎംകെ. നേരത്തെ ടിവികെയെ പുറത്തുനിന്ന് പിന്തുണയ്ക്കാൻ പാർട്ടി തയ്യാറാണെന്ന് ചില നേതാക്കൾ സൂചിപ്പിച്ചിരുന്നു. എന്നാൽ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് പിന്തുണ നൽകില്ലെന്ന നിർണ്ണായക തീരുമാനമുണ്ടായത്. കോൺഗ്രസ് ടിവികെയുമായി സഖ്യം ഉണ്ടാക്കിയ സാഹചര്യത്തിലാണ് എഐഎഡിഎംകെ ഈ സുപ്രധാന തീരുമാനം സ്വീകരിച്ചിരിക്കുന്നത്.
ചെന്നൈയിൽ നടന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് എടപ്പാടി പളനിസ്വാമി നിലപാട് വ്യക്തമാക്കിയത്.
ജനവിധി പ്രകാരം പ്രതിപക്ഷത്തിരിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ഒരു മുന്നണിയുടെയും ഭാഗമാകാൻ ഇപ്പോൾ താൽപ്പര്യമില്ല. വിജയ്‍യുടെ പാർട്ടി മുന്നോട്ടുവെക്കുന്ന പല നയങ്ങളോടും എഐഎഡിഎംകെയ്ക്ക് യോജിക്കാനാവില്ല. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട് എന്നും എടപ്പാടി പളനി സ്വാമി വ്യക്തമാക്കി.
പാർട്ടിക്കുള്ളിലെ ഒരു വിഭാഗം എംഎൽഎമാർ വിജയ്‍യെ പിന്തുണയ്ക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതായാണ് വിവരം. ടിവികെയെ പിന്തുണയ്ക്കുന്നത് പാർട്ടിയുടെ ഭാവിക്ക് ദോഷകരമാകുമെന്ന് ഇവർ വാദിക്കുന്നു. കോൺഗ്രസ് ഇതിനോടകം തന്നെ വിജയ്‍യുടെ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദശകങ്ങളായി ഡിഎംകെയുമായി ഉണ്ടായിരുന്ന സഖ്യം അവസാനിപ്പിച്ചാണ് കോൺഗ്രസ് വിജയ്‍യ്ക്കൊപ്പം ചേരുന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചെങ്കിലും കേവലഭൂരിപക്ഷം ഇല്ലാത്തതിനാൽ ഈ ആവശ്യം നിരസിക്കപ്പെട്ടിട്ടുണ്ട്.








