ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ കുതിപ്പിൽ നിർണ്ണായക സാന്നിധ്യമായി മാറുകയാണ് ഇരുപതുകാരനായ കാർത്തിക് ശർമ്മ. കഴിഞ്ഞ ലേലത്തിൽ 14.2 കോടി രൂപയെന്ന വമ്പൻ തുകയ്ക്ക് ചെന്നൈ സ്വന്തമാക്കിയ ഈ യുവതാരം, ടീം മാനേജ്‌മെന്റ് തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നായി ഒരു തവണ പോലും പുറത്താകാതെ 99 റൺസാണ് താരം അടിച്ചുകൂട്ടിയത്.
ചൊവ്വാഴ്ച രാത്രി ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ 41 റൺസ് നേടിയ കാർത്തിക്കിനെ മുൻ ഇന്ത്യൻ കോച്ച് സഞ്ജയ് ബംഗാർ പ്രശംസിച്ചു. ചെന്നൈയെപ്പോലെ കളിക്കാർക്ക് സുരക്ഷിതത്വം നൽകുന്ന ഒരു ടീമിൽ എത്തിയത് കാർത്തിക്കിന്റെ വളർച്ചയ്ക്ക് ഗുണകരമായെന്ന് അദ്ദേഹം നിരീക്ഷിച്ചു.
“അവൻ ശരിയായ ഫ്രാഞ്ചൈസിയിലാണ് എത്തിയിരിക്കുന്നത്. ചെന്നൈയിൽ അവന് ധാരാളം അവസരങ്ങൾ ലഭിക്കും, ടീമിലെ സ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടി വരില്ല. നേരായ ബാറ്റ് കൊണ്ട് മൈതാനത്തിന്റെ മധ്യഭാഗത്തുകൂടി പന്ത് അതിർത്തി കടത്താനുള്ള അവന്റെ കഴിവ് മികച്ചതാണ്. സ്വന്തം കരുത്തിൽ വിശ്വസിച്ച് കളിക്കുന്നു എന്നതാണ് എന്നെ ആകർഷിച്ച കാര്യം,” ബംഗാർ പറഞ്ഞു.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേടിയ കന്നി അർദ്ധ സെഞ്ചുറി ചെന്നൈയ്ക്ക് എട്ട് വിക്കറ്റ് വിജയം സമ്മാനിച്ചു. ഡൽഹിക്കെതിരെ സഞ്ജു സാംസണൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ 114 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് കാർത്തിക് പടുത്തുയർത്തിയത്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു. എന്നാൽ പിന്നീട് കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച് ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ടീം ശക്തമായി തിരിച്ചുവന്നു. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 10 പോയിന്റാണ് ചെന്നൈയുടെ സമ്പാദ്യം.
കാർത്തിക്കിന്റെ പ്രകടനത്തെ നായകൻ ഋതുരാജും അഭിനന്ദിച്ചു. “അവന് ആവശ്യമായ കഴിവുകൾ പണ്ടേയുണ്ട്, എന്നാൽ ക്രീസിൽ സമയം ചെലവഴിക്കേണ്ടത് അത്യാവശ്യമായിരുന്നു. അനാവശ്യമായി എല്ലാ പന്തും അടിച്ചുതകർക്കുന്ന ശൈലിയല്ല അവന്റേത്, മറിച്ച് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ബുദ്ധിപൂർവ്വം കളിക്കാനാണ് അവൻ ശ്രമിക്കുന്നത്,” ഋതുരാജ് പറഞ്ഞു.












