ചെന്നൈ : വിജയ്‌യുടെ തമിഴക വെട്രി കഴകം സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ തുടരവേ നിലപാട് വ്യക്തമാക്കി ഡിഎംകെ. സർക്കാർ രൂപീകരിക്കുന്നതിൽ ടിവികെയെ എതിർക്കില്ലെന്ന് എംകെ സ്റ്റാലിൻ അറിയിച്ചു. ‘അടുത്ത ആറുമാസത്തേക്ക് ഡിഎംകെ ഒരു പ്രശ്നവും ഉണ്ടാക്കില്ല’ എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്‌നാട്ടിൽ ഭരണപരമായ അനിശ്ചിതത്വം ഒഴിവാക്കാൻ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കുമെന്നും, അടുത്ത ആറുമാസത്തേക്ക് തന്റെ പാർട്ടി പുതിയ സർക്കാരിനെ ബുദ്ധിമുട്ടിക്കില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ജനവിധി മാനിക്കുന്നു. ഒരു ഭരണഘടനാ പ്രതിസന്ധിയോ ഉടനടി മറ്റൊരു തിരഞ്ഞെടുപ്പോ തമിഴ്‌നാടിന് ആവശ്യമില്ല. വിജയ് വാഗ്ദാനം ചെയ്ത 2500 രൂപ പ്രതിമാസ അലവൻസും സൗജന്യ എൽപിജി സിലിണ്ടറുകളും പ്രായോഗികമാണോ എന്ന് സംശയമുണ്ടെന്നും, എങ്കിലും അവ നടപ്പിലാക്കിയാൽ സന്തോഷമേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റാലിന്റെ ഈ ‘ആറുമാസത്തെ സാവകാശം’ ഒരു വിട്ടുവീഴ്ചയല്ല, മറിച്ച് വിജയ് സർക്കാരിന്റെ പ്രകടനം വിലയിരുത്താനും ജനവികാരം മനസ്സിലാക്കാനുമുള്ള രാഷ്ട്രീയ തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് ഈ ആറുമാസം അതീവ നിർണ്ണായകമായിരിക്കും. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ വിജയ്‌ക്ക് ഭരണം എത്രത്തോളം കാര്യക്ഷമമായി കൊണ്ടുപോകാൻ കഴിയുമെന്നത് ഇപ്പോൾ രാജ്യം തന്നെ ഉറ്റുനോക്കുന്ന വിഷയമാണ്.








