നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ പാർട്ടിയിൽ അഴിച്ചുപണിക്കൊരുങ്ങി സിപിഎം. തോൽവിയെക്കുറിച്ച് അസാധാരണമായ വിലയിരുത്തൽ നടത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി വ്യക്തമാക്കി. ഇത്തവണത്തെ പരാജയം അപ്രതീക്ഷിതമാണെന്നും താഴെത്തട്ടിലുള്ള സഖാക്കൾക്ക് പാർട്ടി വേദികളിൽ എന്തു കാര്യവും തുറന്നടിക്കാനുള്ള സ്വാതന്ത്ര്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മുൻധാരണയുമില്ലാതെ എല്ലാവരെയും കേൾക്കുമെന്നും പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുകയുമാണ് ലക്ഷ്യമെന്നും ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാർട്ടിക്കുള്ളിലും മുന്നണിയിലും അസംതൃപ്തി പുകയുന്ന പശ്ചാത്തലത്തിലാണ് ജനറൽ സെക്രട്ടറിയുടെ ഈ തുറന്നുപറച്ചിൽ.
പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ശൈലജ ടീച്ചറുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന അതൃപ്തിയെക്കുറിച്ചുള്ള ചോദ്യത്തിന്, അക്കാര്യം തനിക്കറിയില്ലെന്നായിരുന്നു ബേബിയുടെ മറുപടി. എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഓരോ പാർട്ടിക്കും അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. മുന്നണി മര്യാദകൾ പാലിച്ച് ചർച്ചകളിലൂടെ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തോൽവിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയനെതിരെ പാർട്ടിയിൽ വിമർശനം ഉയരുന്നുണ്ടോ എന്ന ചോദ്യത്തിന്, കൂട്ടായ പരിശോധനയാണ് നടക്കാൻ പോകുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നുവെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്ന ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ബേബി പറഞ്ഞു. മുൻപ് വി.എസ്. ഉണ്ടായിരുന്നെങ്കിൽ എന്നും ഇ.എം.എസ്. ഉണ്ടായിരുന്നെങ്കിൽ എന്നും ചർച്ചകൾ നടന്നിട്ടുണ്ട്. കോടിയേരിയെപ്പോലൊരു നേതാവ് ഉണ്ടായിരുന്നുവെങ്കിൽ പാർട്ടിക്ക് കൂടുതൽ കരുത്ത് ലഭിക്കുമായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോവുകയാണ് വേണ്ടത്. താഴെത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ ഗൗരവമായി പരിശോധിക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായോ, സംഘടനാപരമായ പോരായ്മകൾ തിരിച്ചടിയായോ തുടങ്ങിയ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും എം.എ ബേബി കൂട്ടിച്ചേർത്തു. പരാജയഭീതിയിൽ നിൽക്കുന്ന അണികളെ ഒപ്പം നിർത്താൻ അടിയന്തരമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് പാർട്ടി നേതൃത്വം ഇതിലൂടെ നൽകുന്നത്.












