ചണ്ഡീഗഡ് : പഞ്ചാബിൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ ഇരട്ടസ്ഫോടനത്തിന് പിന്നാലെ സ്കൂളുകൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി. ജലന്ധറിലും ഫരീദ്കോട്ടിലുമുള്ള നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. മെയ് 7 വ്യാഴാഴ്ച രാവിലെയാണ് ഇമെയിൽ വഴി ഭീഷണി സന്ദേശങ്ങൾ എത്തിയത്. ജലന്ധറിലെയും ഫരീദ്കോട്ടിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഭീഷണി സന്ദേശങ്ങൾ.
ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് സ്കൂൾ കെട്ടിടങ്ങളിൽ നിന്ന് വിദ്യാർത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ബോംബ് ഡിസ്പോസൽ സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പ്രദേശം പൂർണ്ണമായും വളഞ്ഞു. ക്ലാസ് മുറികൾ, കളിസ്ഥലം, ലബോറട്ടറികൾ എന്നിവടങ്ങളിൽ വിശദമായ പരിശോധന നടത്തിയെങ്കിലും പ്രാഥമിക പരിശോധനയിൽ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല. ‘ഖാലിസ്ഥാൻ നാഷണൽ ആർമി’ എന്ന പേരിലും മറ്റും ഇത്തരം വ്യാജ സന്ദേശങ്ങൾ മുൻപ് വന്നിട്ടുള്ളതായി സൈബർ പോലീസ് ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി ഭഗവന്ത് മാന്നിന്റെ ‘ശുക്രാന യാത്ര’ ജലന്ധറിലും ഫരീദ്കോട്ടിലും എത്തുന്നതിനിടെയാണ് ഈ ഭീഷണി ഉണ്ടായത്. അതിനാൽ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രിയുടെ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.








