തിരഞ്ഞെടുപ്പ് പരാജയത്തിൽ ഉലഞ്ഞുനിൽക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പിന്തുണയുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കൊൽക്കത്തയിലെത്തി. “ബുദ്ധിമുട്ടുള്ള സമയത്ത് ആളുകളെ ഉപേക്ഷിക്കുന്നവരല്ല ഞങ്ങൾ” എന്ന് അദ്ദേഹം എക്‌സിൽ (X) കുറിച്ചു. മമതയ്ക്കും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഒപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
വ്യാഴാഴ്ച മമതയുടെ വസതിയിലെത്തിയ അഖിലേഷിനെ സ്വീകരിക്കാൻ മമത നേരിട്ട് ഗേറ്റിന് അരികിലെത്തി. അഖിലേഷ് മമതയ്ക്ക് ഒരു ഷാൾ സമ്മാനിച്ചപ്പോൾ, “ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ?” എന്ന് മമത ചോദിച്ചതായാണ് റിപ്പോർട്ട്. “ദീദി, നിങ്ങൾ പൊരുതി, നിങ്ങൾ തോറ്റിട്ടില്ല” എന്നായിരുന്നു അഖിലേഷിന്റെ ആശ്വാസവാക്കുകൾ. പരാജയത്തിന് ശേഷം മമതയെ സന്ദർശിക്കുന്ന ആദ്യത്തെ ‘ഇന്ത്യ’ സഖ്യ നേതാവാണ് അഖിലേഷ്.
ബംഗാളിൽ ബിജെപി 207 സീറ്റുകൾ നേടി കരുത്തറിയിച്ചപ്പോൾ തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിലേക്ക് ചുരുങ്ങി. തൃണമൂലിന്റെ ഉരുക്കുകോട്ടകളിൽ പോലും ബിജെപി വിള്ളലുണ്ടാക്കി. തമിഴ്‌നാട്ടിലാകട്ടെ, നടൻ വിജയിന്റെ ടിവികെ (TVK) 108 സീറ്റുകൾ നേടി അധികാരം പിടിച്ചതോടെ എം.കെ. സ്റ്റാലിന്റെ ഡിഎംകെയും (59 സീറ്റുകൾ) കനത്ത പരാജയം ഏറ്റുവാങ്ങി. അതിനിടയിൽ എം കെ സ്റ്റാലിനുമായി അടുത്ത് ബന്ധം ഉണ്ടായിട്ടും രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് ടിവികെയ്ക്ക് നൽകിയ പിന്തുണ ചർച്ച ആയിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷിന്റെ പോസ്റ്റ് വന്നത് എന്നതാണ് കൗതുകം.
അഖിലേഷിന്റെ സന്ദർശനത്തെ ബിജെപി നേതാക്കൾ രൂക്ഷമായി പരിഹസിച്ചു. “ഞങ്ങൾ രണ്ടുതവണ തോറ്റു, നിങ്ങൾ ഒരിക്കൽ തോറ്റു, നമുക്ക് ചേർന്ന് പരാജയങ്ങളുടെ പുതിയ പരമ്പര തുടങ്ങാം എന്ന് പറയാനാണ് അഖിലേഷ് പോയത്.”ഒം പ്രകാശ് രാജ്ഭർ പറഞ്ഞു.2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. പരാജയപ്പെട്ടാലും സഖ്യകക്ഷികളെ പരസ്യമായി തള്ളിപ്പറയാത്ത അഖിലേഷിന്റെ ശൈലി അദ്ദേഹത്തിന് പ്രതിപക്ഷ നിരയിൽ വലിയ സ്വീകാര്യത നൽകുന്നുണ്ട്.










