സൗത്ത് ഇന്ത്യയിലെ സിനിമാ ലോകവും രാഷ്ട്രീയ കേന്ദ്രങ്ങളും ഒരുപോലെ ഉറ്റുനോക്കിയ ആ ചരിത്ര നിമിഷം യാഥാർത്ഥ്യമായിരിക്കുന്നു. തമിഴ് മണ്ണിൽ പുതിയൊരു സൂര്യോദയം കുറിച്ചുകൊണ്ട് ‘ദളപതി’ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശോജ്ജ്വലമായ ചടങ്ങിൽ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ സാക്ഷ്യം വഹിച്ചു.
പ്രിയതാരത്തിന്റെ രാഷ്ട്രീയ പ്രവേശനവും അധികാരലബ്ധിയും ആഘോഷമാക്കാൻ ലക്ഷക്കണക്കിന് ടിവികെ പ്രവർത്തകരും വിജയ് ആരാധകരുമാണ് ചെന്നൈയിലേക്ക് ഒഴുകിയെത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം ഒൻപത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷം പ്രഖ്യാപിക്കും.
വിജയ് മന്ത്രിസഭയിലെ ഏറ്റവും വലിയ പ്രത്യേകത 29 വയസ്സുകാരിയായ സെൽവി എസ്. കീർത്തനയാണ്. ശിവകാശിയിൽ നിന്നുള്ള എംഎൽഎയായ കീർത്തന തമിഴ്‌നാട് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിൽ ഒരാളാണ്. വിജയുടെ വിശ്വസ്തൻ എസ് ആനന്ദ്, തമിസ്‌നദ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവ് കെ.എ. സെങ്കോട്ടയ്യൻ, ഐആർഎസ് ഉപേക്ഷിച്ചു രാഷ്ട്രീയത്തിലെത്തിയ കെ.ജി. അരുൺരാജ്, വിജയ്‌യുടെ വിജയത്തിന് പിന്നിലെ തന്ത്രജ്ഞൻ ആധവ് അർജുന, പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ രാജ്‌മോഹൻ, പാർട്ടിയുടെ ഡിജിറ്റൽ മുഖം സി.ടി.ആർ. നിർമൽകുമാർ, ടിവികെ ട്രഷറർ പി. വെങ്കട്ടരമണൻ, തുടങ്ങിയവരാണ് സഭയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ.
രണ്ടര പതിറ്റാണ്ടിലേറെ തമിഴ് സിനിമയിലെ സൂപ്പർതാരമായി തിളങ്ങിയ വിജയ്, തന്റെ കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് രാഷ്ട്രീയം തിരഞ്ഞെടുത്തത്. അഴിമതിരഹിത ഭരണവും ജനക്ഷേമവുമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
“ജനങ്ങളുടെ സേവകനായി ഇനി തമിഴ് മണ്ണിലുണ്ടാകും” എന്ന വിജയ്‌യുടെ പ്രഖ്യാപനം നെഹ്‌റു സ്റ്റേഡിയത്തിൽ ഇരമ്പിയ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്.








