ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ട് നീണ്ടുനിന്ന ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തിക്കുറിച്ചു കൊണ്ട് തമിഴക വെട്രി കഴകം അധികാരം ഏറ്റെടുത്തു. തമിഴ്നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ പ്രൗഢഗംഭീരമായായിരുന്നു ചടങ്ങ് നടന്നത്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടി തൃഷയും ആയിരുന്നു വിജയുടെ സത്യപ്രതിജ്ഞ ചടങ്ങിലെ മുഖ്യ അതിഥികൾ. വിജയ്ക്കൊപ്പം മന്ത്രിമാരായ ‘ബസി’ എൻ ആനന്ദ്, ആധവ് അർജുന, കെ എ സെങ്കോട്ടയ്യൻ, കെ ജി അരുൺരാജ്, പി വെങ്കിട്ടരമണൻ, സി ടി ആർ നിർമ്മൽ കുമാർ, എ രാജ്മോഹൻ, കീർത്തന, കെ ടി പ്രഭു എന്നിവരുൾപ്പെടെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മെയ് 13-നോ അതിനുമുമ്പോ വിശ്വാസവോട്ടെടുപ്പിലൂടെ വിജയ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
234 അംഗ തമിഴ്നാട് നിയമസഭയിൽ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെ, സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ഭൂരിപക്ഷം തെളിയിച്ചത്. നിലവിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ മന്ത്രിസഭയിൽ ചേർന്നിട്ടില്ലെങ്കിലും പുറത്തുനിന്ന് പിന്തുണ നൽകാനാണ് തീരുമാനം. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രീയ-സിനിമ മേഖലകളിലെ വൻനിര തന്നെ അണിനിരന്നിരുന്നു.








