ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയ് തന്റെ ആദ്യ പ്രവൃത്തിദിനത്തിൽ തന്നെ നിർണ്ണായകമായ മൂന്ന് ഉത്തരവുകളിൽ ഒപ്പുവെച്ചു. ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ സെക്രട്ടേറിയറ്റിലെത്തിയാണ് വിജയ് പ്രധാന ഫയലുകളിൽ ഒപ്പിട്ടത്. സൗജന്യ വൈദ്യുതിയും സ്ത്രീ സുരക്ഷയുമാണ് വിജയ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനങ്ങൾ.
തമിഴക വെട്രി കഴകത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സൗജന്യ വൈദ്യുതി. സംസ്ഥാനത്തെ ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്നതിനുള്ള ഉത്തരവ് ആണ് വിജയ് ഒപ്പിട്ടിരിക്കുന്നത്. കൂടാതെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിനായി പ്രത്യേക ‘വുമൺ പ്രൊട്ടക്ഷൻ ഫോഴ്‌സ്’ രൂപീകരിക്കുന്നതിനും തീരുമാനമായി. കൂടാതെ സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയാൻ ഓരോ ജില്ലയിലും പ്രത്യേക ‘ആന്റി-ഡ്രഗ് യൂണിറ്റുകൾ’ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്കും മുഖ്യമന്ത്രി വിജയ് അംഗീകാരം നൽകി.









