വിദേശ രാജ്യങ്ങളിലെ വിനോദയാത്രകളും വിവാഹ മാമാങ്കങ്ങളും ഒഴിവാക്കി ഇന്ത്യയിലെ ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ വഡോദരയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പൗരന്മാരോട് ഈ അഭ്യർത്ഥന നടത്തിയത്. പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള സാമ്പത്തിക അനിശ്ചിതത്വവും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിദേശ നാണ്യം സംരക്ഷിക്കുന്നതിനായി ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവധിക്കാല യാത്രകൾക്കും വിവാഹങ്ങൾക്കും ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
വിദേശയാത്രകൾ ഒരു ട്രെൻഡായി മാറുന്നതിനെ പ്രധാനമന്ത്രി വിമർശിച്ചു. അവധി തുടങ്ങുമ്പോൾ തന്നെ കുട്ടികൾക്ക് വിദേശയാത്രയ്ക്കുള്ള ടിക്കറ്റുകൾ നൽകുന്ന രീതി മാറണം. നമ്മുടെ ചരിത്രത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനും പ്രാദേശിക കേന്ദ്രങ്ങളിൽ അഭിമാനം കൊള്ളാനും കഴിയുന്ന സ്ഥലങ്ങൾ ഇന്ത്യയിലില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യൻ മണ്ണിൽ വിവാഹം നടത്തുമ്പോൾ പൂർവ്വികരുടെ അനുഗ്രഹം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ ഏകതാ പ്രതിമയെ ഒരു വിവാഹ ഡെസ്റ്റിനേഷനായി പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഇവിടെ വിവാഹം നടത്തുമ്പോൾ സർദാർ വല്ലഭായ് പട്ടേലിന്റെ അനുഗ്രഹം ദമ്പതികൾക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പ്രദേശത്ത് വികസിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള എണ്ണവില വർദ്ധിപ്പിക്കുന്നതിനും വിതരണ ശൃംഖല തടസ്സപ്പെടുത്തുന്നതിനും കാരണമായിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സാധ്യമായ ഇടങ്ങളിൽ വിദേശയാത്രകൾ പരിമിതപ്പെടുത്താനും വർക്ക് ഫ്രം ഹോം രീതി പിന്തുടരാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. 140 കോടി ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഏത് പ്രതിസന്ധിയെയും അതിജീവിക്കാമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.








