ദിസ്പൂർ : അസമിൽ മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. തുടർച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ ഇന്ന് അധികാരമേൽക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 11.40-ന് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഗുവാഹത്തിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹിമന്ത ബിശ്വ ശർമ്മ നേരിട്ടെത്തി സ്വീകരിച്ചു.
ഗുവാഹത്തിയിലെ ഖാനാപാര വെറ്ററിനറി കോളേജ് മൈതാനത്ത് വെച്ചാണ് പ്രൗഢഗംഭീരമായി സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. അസമിൻ്റെ ചരിത്രത്തിൽ തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയാകുന്ന ആദ്യ കോൺഗ്രസ് ഇതര നേതാവെന്ന റെക്കോർഡ് നേട്ടമാണ് ഹിമന്ത ബിശ്വ ശർമ സ്വന്തമാക്കുന്നത്. അസം സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രിയെ കൂടാതെ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിർമ്മല സീതാരാമൻ, ജെ.പി. നദ്ദ, സർബാനന്ദ സോനോവാൾ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും പങ്കെടുക്കും. വിവിധ എൻഡിഎ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നതാണ്. പ്രമോദ് സാവന്ത്, മണിക് സാഹ, ഭജൻ ലാൽ ശർമ്മ, ഏകനാഥ് ഷിൻഡെ തുടങ്ങിയ മുഖ്യമന്ത്രിമാരാണ് അസം സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാനായി എത്തിച്ചേർന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും മറ്റ് വിഐപികളുടെയും സന്ദർശനം പ്രമാണിച്ച് ഗുവാഹത്തി നഗരത്തിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഖാനാപാര മൈതാനത്ത് ആയിരക്കണക്കിന് പ്രവർത്തകർക്ക് ചടങ്ങ് വീക്ഷിക്കുന്നതിനായി പ്രത്യേക പന്തലുകളും സ്ക്രീനുകളും സജ്ജീകരിച്ചിട്ടുണ്ട്.
ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ 126-ൽ 102 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുക്കും. ഹിമന്തയ്ക്കൊപ്പം നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കൂടാതെ മുതിർന്ന ബിജെപി നേതാവ് രഞ്ജിത് ദാസിനെ നിയമസഭാ സ്പീക്കർ സ്ഥാനത്തേക്കും തിരഞ്ഞെടുത്തിട്ടുണ്ട്.








