ചെന്നൈ : പതിനേഴാം തമിഴ്‌നാട് നിയമസഭയുടെ സ്പീക്കറായി ടിവികെ എംഎൽഎ ജെ.സി.ഡി പ്രഭാകറിനെ തിരഞ്ഞെടുത്തു. തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ജെ.സി.ഡി പ്രഭാകർ. പ്രോ-ടെം സ്പീക്കർ എം.വി. കറുപ്പയ്യയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയ് ആണ് പ്രഭാകറിൻ്റെ പേര് നിർദ്ദേശിച്ചത്. മറ്റ് നാമനിർദ്ദേശ പത്രികകൾ ഇല്ലാത്തതിനാൽ അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.
ഡെപ്യൂട്ടി സ്പീക്കറായി എം. രവിശങ്കറിനെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. തുറയൂർ മണ്ഡലത്തിൽ നിന്നുള്ള ടിവികെ എംഎൽഎ ആണ് അദ്ദേഹം. തമിഴ് രാഷ്ട്രീയത്തിലെ പരിചയസമ്പന്നനായ നേതാവാണ് 73-കാരനായ പുതിയ സ്പീക്കർ ജെ.സി.ഡി പ്രഭാകർ. മുൻപ് എഐഎഡിഎംകെ നേതാവായിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ടിവികെയിൽ ചേർന്നത്. സഭാ നേതാവ് കെ.എ. സെങ്കോട്ടയനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേർന്നാണ് പുതിയ സ്പീക്കറെ ഇരിപ്പിടത്തിലേക്ക് ആനയിച്ചത്.
എഐഎഡിഎംകെയിലെ സി.വി. ഷൺമുഖം വിഭാഗം വിജയ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത് സഭയിലെ വോട്ടെടുപ്പുകളിൽ ടിവികെയ്ക്ക് വലിയ ആശ്വാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പുതിയ തമിഴ്നാട് സർക്കാരിന്റെ നിയമസഭാ നടപടികൾക്ക് ആരംഭം ആകുന്നതാണ്.









