മുസ്ലിം ലീഗിനുള്ളിലെ ഭിന്നതയും സൈബർ പോരും തെരുവിലേക്ക്. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്‌റ മമ്പാടിനെതിരെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ അതിരൂക്ഷമായ സൈബർ ആക്രമണം അരങ്ങേറുന്നതായാണ് റിപ്പോർട്ടുകൾ. ‘തള്ള’, ‘അമ്മായി’, ‘കിളവി’ എന്നിങ്ങനെയുള്ള പ്രയോഗങ്ങളിലൂടെ തന്നെ തളർത്താമെന്ന് ആരും കരുതേണ്ടെന്ന് സുഹ്‌റ മമ്പാട് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തെക്കുറിച്ച് സുഹ്‌റ പങ്കുവെച്ച കുറിപ്പിന് പിന്നാലെയാണ് ലീഗ് അനുകൂല സൈബർ ഗ്രൂപ്പുകളിൽ നിന്ന് വലിയ രീതിയിലുള്ള ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ നിന്ന് മികച്ച വിജയം കൈവരിച്ച എംഎസ്എഫ് മുൻ ദേശീയ നേതാവ് ഫാത്തിമ തഹ്ലിയയുടെ പേര് പരാമർശിക്കാതെ യുഡിഎഫ് വിജയത്തെ അഭിനന്ദിച്ചതാണ് സൈബർ വിട്ടിലിനെ ചൊടിപ്പിച്ചത്. ഫാത്തിമ തഹ്ലിയയെ അവഗണിച്ചു എന്നാരോപിച്ച് യൂത്ത് ലീഗ്, എംഎസ്എഫ് പ്രവർത്തകരിൽ ഒരു വിഭാഗമാണ് സംസ്ഥാന അധ്യക്ഷയ്‌ക്കെതിരെ രംഗത്തെത്തിയത്.
ഓരോ പ്രവർത്തകനെയും മക്കളെപ്പോലെ കണ്ടാണ് താൻ ഇത്രയും കാലം പ്രവർത്തിച്ചതെന്ന് സുഹ്‌റ മമ്പാട് വികാരാധീനയായി കുറിച്ചു. “നിങ്ങൾ നാല് കമന്റിട്ടാൽ, മെസേജിൽ അസഭ്യം പറഞ്ഞാൽ താനങ്ങ് പേടിച്ച് പോകുമെന്ന് കരുതിയോ സൈബര്‍ പുലികളേ?” എന്ന സുഹ്‌റയുടെ ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വ്യക്തിഹത്യ നടത്തുന്നതാണോ പുതുതലമുറയിലെ ലീഗ് പ്രവർത്തകർ പഠിച്ച രാഷ്ട്രീയമെന്നും അവർ ചോദിക്കുന്നു












