ഐപിഎൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ നിർണ്ണായക മത്സരത്തിൽ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുമ്രയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. മെയ് 10-ന് റായ്പൂരിൽ നടന്ന മത്സരത്തിൽ മുംബൈ ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ആർസിബി മറികടന്നത്.
ആർസിബിക്കെതിരായ തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ പ്രകടനത്തെ ചോദ്യം ചെയ്ത് ഇർഫാൻ പത്താൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പത്താൻ ബുമ്രയുടെ വിക്കറ്റ് വേട്ടയിലെ പോരായ്മകളെക്കുറിച്ച് സംസാരിച്ചത്.
ബുംറ സ്റ്റമ്പുകൾ ലക്ഷ്യമാക്കി പന്തെറിഞ്ഞ് ബാറ്റർമാരെ ക്ലീൻ ബൗൾഡോ എൽബിഡബ്ല്യു ആക്കാനോ ശ്രമിക്കുമെന്നാണ് കരുതിയത്. നാല് ഓവറിൽ വെറും 20 റൺസ് മാത്രം വിട്ടുകൊടുത്ത് ബുമ്ര മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താൻ അദ്ദേഹത്തിനായില്ല. ബുമ്രയിൽ നിന്ന് ടീം പ്രതീക്ഷിച്ച വിക്കറ്റുകൾ ആ സമയത്ത് ലഭിച്ചില്ലെന്നും പത്താൻ ചൂണ്ടിക്കാട്ടി.
ഈ സീസണിൽ ഇതുവരെ നിരാശാജനകമായ പ്രകടനമാണ് 32-കാരനായ ബുമ്ര കാഴ്ചവെക്കുന്നത്. 11 മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാനായത്. 116.33 ശരാശരിയിലും 8.51 എന്ന എക്കണോമി റേറ്റിലുമാണ് ബുമ്ര ഈ സീസണിൽ പന്തെറിയുന്നത്.
ഈ വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ആർസിബി ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.












