സംസ്ഥാനത്തെ നാല് ജില്ലകളിൽ വരും ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളത്. ചൊവ്വാഴ്ച മുതൽ അടുത്ത ഏഴുദിവസത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടെ 400 കെവി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിനുണ്ടായ അടിയന്തര തകരാറാണ് ഈ അപ്രതീക്ഷിത പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിങ്ങിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾക്കായി ട്രാൻസ്ഫോർമർ ഷട്ട്ഡൗൺ ചെയ്യേണ്ടി വരുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ വൈദ്യുതി വിതരണത്തിൽ വലിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
തകരാർ പരിഹരിച്ച് ട്രാൻസ്ഫോർമർ പൂർണ്ണ സജ്ജമാക്കാൻ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അതിനാൽ തന്നെ വടക്കൻ ജില്ലകളിൽ വൈദ്യുതി ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. വൈകുന്നേരങ്ങളിലെയും രാത്രിയിലെയും ഉയർന്ന വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ നിർബന്ധിത ലോഡ് ഷെഡിങ് വേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. നിലവിലെ സാഹചര്യത്തിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്നും അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കി നിയന്ത്രണങ്ങളോട് പൊരുത്തപ്പെടണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
വേനൽ ചൂട് കടുക്കുന്നതിനിടെ എത്തുന്ന ഈ പവർകട്ട് വാർത്ത ജനങ്ങളെ വലിയ രീതിയിൽ വലയ്ക്കുമെന്നുറപ്പാണ്. ഓരോ ജില്ലയിലെയും പ്രത്യേക പ്രദേശങ്ങളിലെ സമയക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രാദേശിക കെഎസ്ഇബി ഓഫീസുകൾ വഴി ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.












