ഐ.പി.എൽ 2026 ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോഴേക്കും, വരാനിരിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സീസണിനായുള്ള തയ്യാറെടുപ്പുകൾ ബി.സി.സി.ഐ സജീവമാക്കി. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിന് മികച്ച ടീമിനെ തന്നെ ഇറക്കാനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. അടുത്ത 7-10 ദിവസത്തിനുള്ളിൽ സെലക്ഷൻ മീറ്റിംഗ് നടന്നേക്കും. പേസ് ബൗളർമാരുടെ വർക്ക് ലോഡ് മാനേജ്‌മെന്റാണ് ബി.സി.സി.ഐ പ്രധാനമായും ചർച്ച ചെയ്യുന്നത്.
ഒരു ടെസ്റ്റ് മത്സരം ആയതുകൊണ്ട് തന്നെ ടീമിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് സെലക്ടർമാരുടെ നിലപാട്. ജസ്പ്രീത് ബുംറയെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കും. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാത്ത മുഹമ്മദ് ഷമിയെ ഈ മത്സരത്തിലും ഒഴിവാക്കിയേക്കും.
അൻഷുൽ കംബോജ്, ഗുർനൂർ ബ്രാർ തുടങ്ങിയ യുവ പേസർമാരെ ടീമിലേക്ക് പരിഗണിക്കുന്നുണ്ട്. രഞ്ജി ട്രോഫിയിൽ തിളങ്ങിയ ജമ്മു കശ്മീർ താരം ഔഖിബ് നബിയെയും സെലക്ടർമാർ നിരീക്ഷിക്കുന്നുണ്ട് ഓൾറൗണ്ടർ എന്ന നിലയിൽ നിതീഷ് കുമാർ റെഡ്ഡിയെ സീം ബോളിംഗ് ഡിപ്പാർട്ട്‌മെന്റിൽ ഉൾപ്പെടുത്തിയേക്കും. പ്രസീദ് കൃഷ്ണ, സിറാജ് എന്നിവരുടെ വർക്ക് ലോഡും ബി.സി.സി.ഐ വിലയിരുത്തുന്നുണ്ട്.
അടുത്ത ഒൻപത് മാസത്തിനുള്ളിൽ ഇന്ത്യ ഒൻപത് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാനെതിരായ മത്സരം വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ ഭാഗമല്ല. ഐ.പി.എൽ അവസാനിക്കുന്നതിന് മുൻപ് തന്നെ ടീം പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി യുവ ബൗളർമാരുടെ കരുത്ത് പരീക്ഷിക്കാനുള്ള അവസരമായാണ് സെലക്ടർമാർ ഈ മത്സരത്തെ കാണുന്നത്.












