ന്യൂഡൽഹി : ലോകമാകെ ഇന്ധന പ്രതിസന്ധി നേരിടുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനോട് ആഹ്വാനം ചെയ്ത മിതവ്യയ നടപടികൾ ഏറ്റെടുത്ത് ഇന്ത്യൻ പരമോന്നത കോടതിയും. ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി ആഴ്ചയിൽ രണ്ട് ദിവസം പൂർണ്ണമായും ഓൺലൈൻ വിചാരണ നടത്താനും, ജഡ്ജിമാർ ഒന്നിച്ച് യാത്ര ചെയ്യുന്ന ‘കാർപൂളിങ്’ രീതി സ്വീകരിക്കാനും സുപ്രീം കോടതി തീരുമാനിച്ചു. ഇതിന് പുറമെ കോടതി രജിസ്ട്രിയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിൽ ചേർന്ന ഫുൾ കോർട്ട് യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനങ്ങൾ സ്വീകരിച്ചത്.
ഇന്ധന സംരക്ഷണത്തിനായുള്ള കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നടപടി. സുപ്രീം കോടതി സെക്രട്ടറി ജനറൽ ഭരത് പരാശർ ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ പുറത്തിറക്കി. ഈ സർക്കുലർ പ്രകാരം, തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഇനി മുതൽ കോടതികളിൽ നേരിട്ടുള്ള വാദം കേൾക്കൽ ഉണ്ടാകില്ല. ഈ ദിവസങ്ങളിലെ എല്ലാ കേസുകളും പൂർണ്ണമായും വീഡിയോ കോൺഫറൻസിങ് വഴി മാത്രമായിരിക്കും കൈകാര്യം ചെയ്യുക. ഓൺലൈൻ വിചാരണകളിൽ യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാതിരിക്കാൻ അഭിഭാഷകർക്കും ജഡ്ജിമാർക്കും കൃത്യസമയത്ത് ലിങ്കുകൾ നൽകാനും ശക്തമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കാനും സുപ്രീം കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും ഇന്ധനം പരമാവധി ലാഭിക്കാനുമായി സുപ്രീം കോടതിയിലെ ജഡ്ജിമാർ ഒരേ റൂട്ടുകളിൽ ഒരുമിച്ച് യാത്ര ചെയ്യാൻ (കാർ പൂളിംഗ് ) ഐകകണ്ഠ്യേന തീരുമാനിച്ചു. അതോടൊപ്പം, ഓരോ വിഭാഗത്തിലെയും 50% ജീവനക്കാർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.








