തിരുവനന്തപുരം : 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ (102 സീറ്റുകൾ) ഭരണത്തിലേറുമ്പോൾ, ബി.ജെ.പി നേടിയത് കേവലം ഒരു വിജയമല്ല, മറിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റമാണ്. നിയമസഭയിൽ മൂന്ന് സീറ്റുകൾ കരസ്ഥമാക്കിക്കൊണ്ട് ബി.ജെ.പി തങ്ങളുടെ സാന്നിധ്യം ശക്തമായി അറിയിച്ചിരിക്കുന്നു. വർഷങ്ങളായി ഇരുമുന്നണികളും (യു.ഡി.എഫ്, എൽ.ഡി.എഫ്) മാറിമാറി ഭരിച്ചിരുന്ന കേരളത്തിൽ ഈ മുന്നേറ്റം വരുംകാല രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കാൻ പോന്നതാണ്.
പതിറ്റാണ്ടുകളായി ഇരുമുന്നണികളും മാറിമാറി ഭരിച്ച് തങ്ങളുടെ കുത്തകയാക്കി വെച്ചിരുന്ന രാഷ്ട്രീയ കോട്ടകളെ തകർത്തുകൊണ്ട് ഭാരതീയ ജനതാ പാർട്ടി കൈവരിച്ച ആ ചരിത്രവിജയം വെറുമൊരു തിരഞ്ഞെടുപ്പ് ഫലമായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ മാറ്റത്തിനായുള്ള ദാഹമായിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും ഓരോന്നായി വിജയവാർത്തകൾ പുറത്തുവരുമ്പോൾ, മാറ്റമില്ലാത്തതെന്ന് കരുതിയ കേരള രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു. മാരാർജി ഭവന്റെ മുറ്റത്ത് കാവിപ്പതാകയുമേന്തി നൃത്തം ചെയ്യുന്ന ജനലക്ഷങ്ങളുടെ മുഖത്ത് കണ്ടത് വർഷങ്ങളായുള്ള കാത്തിരിപ്പിന്റെയും പോരാട്ടത്തിന്റെയും സഫലീകരണമായിരുന്നു.
ഈ സുവർണ്ണ വിജയത്തിന് പിന്നിൽ അചഞ്ചലമായ വിശ്വാസത്തോടെ പാർട്ടിയെ നയിച്ച രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘടന സംവിധാനം അസാധാരണമായ വീര്യവും കഠിനാധ്വാനവുമാണ് കാഴ്ച്ച വച്ചത്. എല്ലാവിധ രാഷ്ട്രീയ അക്രമങ്ങളെയും വ്യാജ പ്രചാരണങ്ങളെയും നേരിട്ടുകൊണ്ട്, പ്രതിസന്ധികളുടെ കനൽവഴികളിലൂടെ പാർട്ടിയെ വിജയതീരത്തേക്ക് നയിക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു. ഓരോ ഗ്രാമത്തിലും അണികളിലേക്ക് ഇറങ്ങിച്ചെന്ന്, കേന്ദ്രസർക്കാരിന്റെ വികസന രാഷ്ട്രീയവും ജനക്ഷേമ പദ്ധതികളും ജനങ്ങളിലെത്തിക്കാൻ അവർ അഹോരാത്രം പരിശ്രമിച്ചു. കേരളത്തിന്റെ വികസനത്തിന് കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള ഒരു പുതിയ പാത ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ നേതൃത്വം പൂർണ്ണമായും വിജയിച്ചു. പതറാത്ത ചുവടുകളോടെ തന്ത്രങ്ങൾ മെനഞ്ഞ നേതാക്കളുടെ ദീർഘവീക്ഷണമാണ് ഈ ചരിത്ര വിജയത്തിനു കാരണമായത്.
20 ശതമാനത്തിനു മുകളിൽ വോട്ടുകൾ നേടിയ മുപ്പതോളം സീറ്റുകൾ ബിജെപിക്ക് ഭാവിയിലേക്ക് വലിയ സാദ്ധ്യതയാണ് നൽകുന്നത്. അഹമ്മദാബാദ് മുനിസിപ്പാലിറ്റി പിടിച്ച് ഗുജറാത്ത് ഭരണത്തിലേക്ക് ചുവടു വെച്ചത് പോലെ തിരുവനന്തപുരം കോർപ്പറേഷൻ ജയം പാർട്ടിക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. നിയമസഭയിൽ മുന്ന് എം.എൽ.എ മാരെ എത്തിക്കാൻ കഴിഞ്ഞതോടെ വിജയത്തിന്റെ മധുരം ഇരട്ടിയായി. ഇനി അടുത്ത ലക്ഷ്യം കേരളത്തിന്റെ ഭരണമാണെന്ന് പ്രഖ്യാപിച്ച് ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം.












