കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്ക് മേൽവീണ്ടും കരിനിഴൽ വീഴ്ത്തി താലിബാൻ ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. കന്യകയായ ഒരുപെൺകുട്ടി വിവാഹാലോചനയോട് മൗനം പാലിച്ചാൽ, അത് വിവാഹത്തിനുള്ള പൂർണ്ണ സമ്മതമായികണക്കാക്കാമെന്നാണ് താലിബാന്റെ പുതിയ നിയമം വ്യക്തമാക്കുന്നത്. താലിബാൻ പരമോന്നതനേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ അംഗീകാരം നൽകിയ 31 വകുപ്പുകളുള്ള ‘Principles of Separation Between Spouses’ (ദമ്പതികൾ തമ്മിലുള്ള വേർപിരിയലിന്റെ തത്വങ്ങൾ) എന്നപുതിയ കുടുംബ നിയമത്തിലാണ് ഈ വിവാദ വ്യവസ്ഥയുള്ളത്.
പ്രായപൂർത്തിയായ ഒരു കന്യകയുടെ മൗനത്തെ വിവാഹ സമ്മതമായി കണക്കാക്കാമെന്ന് നിയമംപറയുമ്പോൾ തന്നെ, ഒരു ആൺകുട്ടിയുടെയോ അല്ലെങ്കിൽ മുൻപ് വിവാഹിതയായ ഒരുസ്ത്രീയുടെയോ മൗനത്തെ ഇത്തരത്തിൽ സ്വയമേവ സമ്മതമായി കണക്കാക്കില്ലെന്നും ഇതിൽപ്രത്യേകം എടുത്തുപറയുന്നുണ്ട്. ഇതോടെ പെൺകുട്ടികൾക്ക് വിവാഹ കാര്യത്തിൽ സ്വന്തംഅഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പൂർണ്ണമായും ഇല്ലാതാവുകയാണ്. കഠിനമായ ശാരീരികപരിക്കുകൾ ഏൽപ്പിക്കാത്ത പക്ഷം ഭർത്താവിന് ഭാര്യയെ മർദ്ദിക്കാമെന്ന തരത്തിലുള്ള മറ്റ് കടുത്തനിർദ്ദേശങ്ങളും താലിബാന്റെ പുതിയ നിയമ വ്യവസ്ഥകളിൽ ഉണ്ടെന്നാണ് പുറത്തുവരുന്നവിവരങ്ങൾ.
ബാലവിവാഹം, ഭർത്താവിനെ കാണാതാകൽ, നിർബന്ധിത വേർപിരിയൽ, വ്യഭിചാരആരോപണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാനെന്ന പേരിലാണ്താലിബാൻ മെയ് പകുതിയോടെ ഈ പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ നിയമപ്രകാരംശൈശവ വിവാഹങ്ങളുടെ കാര്യത്തിൽ പെൺകുട്ടികളുടെ അച്ഛൻമാർക്കും മുത്തശ്ശൻമാർക്കുംപൂർണ്ണ അധികാരം നൽകുന്നുണ്ട്. പ്രായപൂർത്തിയായ ശേഷം പെൺകുട്ടികൾക്ക് വേണമെങ്കിൽ ഈവിവാഹം റദ്ദാക്കാൻ അപേക്ഷിക്കാമെങ്കിലും അതിന് താലിബാൻ കോടതിയുടെ അനുമതിനിർബന്ധമാണ്.
അഫ്ഗാനിസ്ഥാനിൽ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങൾ പണത്തിന് വേണ്ടിപെൺകുട്ടികളെ പ്രായപൂർത്തിയാകും മുൻപ് തന്നെ വിവാഹം കൽപ്പിച്ച് നൽകുന്ന രീതി നിലവിലുണ്ട്. ഇതിന് നിയമപരമായ സാധുത നൽകുന്നതാണ് താലിബാന്റെ പുതിയ പരിഷ്കാരമെന്ന്അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
2021-ൽ താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തതു മുതൽ പെൺകുട്ടികളുടെ വിദ്യാഭ്യാസംആറാം ക്ലാസ് വരെ മാത്രമായി ചുരുക്കുകയും സർവ്വകലാശാലകളിൽ വിലക്കേർപ്പെടുത്തുകയുംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകളെ പൂർണ്ണമായും മധ്യകാലഘട്ടത്തിന് സമാനമായഇരുളടഞ്ഞ അവസ്ഥയിലേക്ക് തള്ളിവിടുന്ന പുതിയ നിയമ പരിഷ്കാരം. അന്താരാഷ്ട്ര തലത്തിൽവലിയ പ്രതിഷേധമാണ് താലിബാന്റെ ഈ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ഉയരുന്നത്.











