ഐ.പി.എൽ 2026-ൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് വരുത്തിയ ഗുരുതരമായ തന്ത്രപരമായ പിഴവുകൾക്കെതിരെ മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് രംഗത്ത്. നിർണ്ണായകമായ പതിനെട്ടാം ഓവറിൽ പാർട്ട് ടൈം ബൗളറായ ഡൊണോവൻ ഫെരേരയ്ക്ക് പന്ത് നൽകിയ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ തീരുമാനത്തെ സെവാഗ് രൂക്ഷമായി വിമർശിച്ചു. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹിയോട് 5 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 194 റൺസ് വിജയലക്ഷ്യം പ്രതിരോധിക്കുകയായിരുന്ന രാജസ്ഥാന് അവസാന 3 ഓവറിൽ ജയിക്കാൻ 35 റൺസായിരുന്നു വേണ്ടിയിരുന്നത്. ക്രീസിൽ ഇടംകയ്യൻ ബാറ്റർമാരായ അക്സർ പട്ടേലും ഡേവിഡ് മില്ലറും ഉള്ളതുകൊണ്ട് മാത്രം ‘മാച്ച്-അപ്പ്’ നോക്കി ദക്ഷിണാഫ്രിക്കൻ ഓഫ് സ്പിന്നർ ഡൊണോവൻ ഫെരേരയെ റിയാൻ പരാഗ് പന്തേൽപ്പിച്ചു. എന്നാൽ ഈ ഓവറിൽ 16 റൺസ് പിറന്നതോടെ രാജസ്ഥാന്റെ കൈകളിൽ നിന്ന് കളി പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു.
“ആ ഓവറിൽ രണ്ട് സിക്സറുകളാണ് പിറന്നത്. ഈ മാച്ച്-അപ്പ് തത്വം എനിക്ക് മനസ്സിലാകുന്നില്ല. ഇടംകയ്യൻ ബാറ്റർമാർക്ക് മുന്നിൽ ഓഫ് സ്പിന്നർമാരെ ഇട്ടാൽ അവർ അടിക്കില്ലെന്നത് വെറുമൊരു മിഥ്യാധാരണയാണ്. ഫെരേര അടിസ്ഥാനപരമായി ഒരു വിക്കറ്റ് കീപ്പർ ബാറ്ററാണ്. അവൻ നെറ്റ്സിൽ എത്രത്തോളം ബൗളിംഗ് പരിശീലിക്കുന്നുണ്ടെന്ന് പോലും അറിയില്ല. അതിലും നല്ലത് റിയാൻ പരാഗ് സ്വന്തമായി ആ ഓവർ എറിയുകയായിരുന്നു,” സെവാഗ് ക്രിക്ബസ്സിൽ തുറന്നടിച്ചു.
ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി മുതിർന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഈ മത്സരത്തിൽ രാജസ്ഥാൻ കളിപ്പിച്ചിരുന്നില്ല. ജഡേജ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ പേസർ മോഹിത് ശർമ്മ നിരീക്ഷിച്ചു. ഈ തോൽവിയോടെ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ചെന്നൈ, ഡൽഹി ടീമുകൾക്കൊപ്പം പോയിന്റ് പട്ടികയുടെ നടുവിൽ കുടുങ്ങിയിരിക്കുകയാണ് രാജസ്ഥാൻ.
നാലാം നമ്പറിലേക്ക് സ്വയം പ്രൊമോട്ട് ചെയ്ത് ഇറങ്ങി 18 പന്തിൽ 34 റൺസുമായി ഡൽഹിയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ അക്സർ പട്ടേലിനെ സെവാഗ് പ്രശംസിച്ചു. അക്സർ ഇല്ലായിരുന്നെങ്കിൽ ഡൽഹി ഈ മത്സരം ജയിക്കില്ലായിരുന്നുവെന്നും ഡൽഹി ടീം അവനോട് നന്ദിയുള്ളവരായിരിക്കണമെന്നും സെവാഗ് കൂട്ടിച്ചേർത്തു.











