ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും ഉപദേശിക്കാനും ആർക്കും അവകാശമില്ലെന്ന ശക്തമായ നിലപാടുമായി നരേന്ദ്ര മോദി സർക്കാർ. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ച് നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ അനാവശ്യ പരാമർശങ്ങളെയും വിമർശനങ്ങളെയും ഇന്ത്യ ഔദ്യോഗികമായി തള്ളി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്സ് സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഡച്ച് പ്രധാനമന്ത്രി ഈ വിഷയം ഉന്നയിച്ചത്. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും എല്ലാ പൗരന്മാർക്കും ഒരുപോലെ ലഭ്യമാണെന്നും അതിൽ വിദേശ രാജ്യങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ മറുപടി നൽകി. ഭാരതത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ നൽകിയ ഈ ശക്തമായ മറുപടി സോഷ്യൽ മീഡിയയിൽ വലിയ ദേശീയ തരംഗമായി മാറിയിരിക്കുകയാണ്.
പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ആഗോള തലത്തിൽ ഭാരതത്തിന്റെ സാമ്പത്തിക-സാങ്കേതിക വളർച്ചയും സെമികണ്ടക്ടർ രംഗത്തെ കുതിപ്പും കണ്ട് അസൂയ പൂണ്ട ചില പാശ്ചാത്യ ശക്തികളുടെയും ലെഫ്റ്റ്-ലിബറൽ ലോബിയുടെയും അജണ്ടയാണ് ഡച്ച് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. ഭാരതത്തിൽ ന്യൂനപക്ഷങ്ങൾ പൂർണ്ണ സുരക്ഷിതരാണെന്നും വികസനത്തിന്റെ ഗുണഫലങ്ങൾ ജാതി-മത ഭേദമന്യേ എല്ലാവരിലും എത്തുന്നുണ്ടെന്നും ഇന്ത്യൻ പ്രതിനിധികൾ വ്യക്തമാക്കി.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും എതിരെ പ്രവർത്തിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിക്കുന്നത്. ഇത് മാധ്യമ വേട്ടയായി ചിത്രീകരിക്കുന്നത് ചില നിക്ഷിപ്ത താല്പര്യക്കാരുടെ കുപ്രചാരണം മാത്രമാണ്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഭാരതത്തെ അപകീർത്തിപ്പെടുത്താൻ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഇത്തരം ആസൂത്രിത നീക്കങ്ങൾക്ക് ഇനി വിലപ്പോകില്ലെന്ന കൃത്യമായ സന്ദേശമാണ്ന ൽകിയിരിക്കുന്നത്.










