ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കറുത്ത അധ്യായമായിരുന്ന വാതുവെപ്പ് വിവാദങ്ങളെക്കുറിച്ചും ക്യാപ്റ്റനായ കാലത്തെ വെല്ലുവിളികളെക്കുറിച്ചും സൗരവ് ഗാംഗുലി നടത്തിയ വെളിപ്പെടുത്തലുകൾ കായിക ലോകത്ത് വലിയ ചർച്ചയാകുന്നു. രാജ് ഷമാനിയുടെ പോഡ്‌കാസ്റ്റിലാണ് മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി മനസ്സ് തുറന്നത്.
സച്ചിൻ ടെണ്ടുൽക്കർ നായകസ്ഥാനം ഒഴിഞ്ഞ ഒഴിവിലായിരുന്നു ഗാംഗുലി ക്യാപ്റ്റനായത്. ക്യാപ്റ്റനാകുന്ന സമയത്ത് വാതുവെപ്പിനെക്കുറിച്ചോ മാച്ച് ഫിക്സിംഗിനെക്കുറിച്ചോ തനിക്ക് കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു. യാഥാർത്ഥ്യം അറിയാനായി ടീമിലെ മുതിർന്ന താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ എന്നിവരോട് താൻ നേരിട്ട് സംസാരിച്ചു.
“നിന്നോട് ആരെങ്കിലും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ?”. ഇല്ല എന്നായിരുന്നു സച്ചിന്റെ മറുപടി. രാഹുൽ ദ്രാവിഡിനോടും അനിൽ കുംബ്ലെയോടും ഇതേ ചോദ്യം ചോദിച്ചു. തന്നെ ആരും സമീപിച്ചിട്ടില്ലാത്തതിനാൽ അവർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടോ എന്ന് അറിയാനായിരുന്നു ഈ ചോദ്യമെന്നും ഗാംഗുലി വ്യക്തമാക്കി.
“കൊച്ചിയിലായിരുന്നു ക്യാപ്റ്റനായ ശേഷമുള്ള ആദ്യ മത്സരം. തലേദിവസം നടന്ന ടീം മീറ്റിംഗിൽ എന്ത് പറയുമെന്ന് കരുതി എനിക്ക് വലിയ പരിഭ്രമം ഉണ്ടായിരുന്നു. എന്റെ ഭാര്യ ഡോണയോട് ഞാൻ പറഞ്ഞു—ഇവരൊക്കെ എന്റെ ക്യാപ്റ്റന്മാരായിരുന്നവരാണ്, അവരോട് ഞാൻ എങ്ങനെ നിർദ്ദേശങ്ങൾ നൽകും? മീറ്റിംഗ് നീണ്ടുപോയാൽ കൂടുതൽ സംസാരിക്കേണ്ടി വരുമെന്നതിനാൽ 15 മിനിറ്റിനുള്ളിൽ താൻ കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചുവെന്നും ഗാംഗുലി ചിരിച്ചുകൊണ്ട് ഓർത്തെടുത്തു.
കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചു. തൊട്ടടുത്ത മത്സരത്തിൽ ജംഷഡ്പൂരിൽ ഗാംഗുലി സെഞ്ച്വറി കൂടി നേടിയതോടെ ടീമിലെ തന്റെ സ്ഥാനം സുരക്ഷിതമായെന്നും എല്ലാം ശരിയായ ദിശയിലേക്ക് വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












