രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാണെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. ഡൽഹി ക്യാപ്പിറ്റൽസിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ടീം എടുത്ത അസ്വാഭാവിക തീരുമാനങ്ങളാണ് ഇത്തരമൊരു സംശയത്തിന് വഴിതെളിച്ചതെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
ടീമിലെ സൂപ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയത് അസംബന്ധമാണെന്നും ടീമിനുള്ളിൽ എന്തോ കുഴപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണിൽ മികച്ച ഫോമിലുള്ള ജഡേജയെ ‘വർക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന് പറഞ്ഞ് പുറത്തിരുത്തിയത് വിശ്വസിക്കാനാവില്ലെന്ന് ശ്രീകാന്ത് പറഞ്ഞു.
“പ്ലേ ഓഫ് യോഗ്യത നിർണ്ണായകമായ ഒരു മത്സരത്തിൽ ജഡേജയെപ്പോലൊരു താരത്തെ എങ്ങനെ ഒഴിവാക്കും? ഇതൊരു വിഡ്ഢിത്തമാണ്. പകരം രവി സിംഗിനെപ്പോലൊരു യുവതാരത്തെ കളിപ്പിച്ചത് കണ്ടാൽ അവർക്ക് ജയിക്കാൻ താല്പര്യമില്ലെന്ന് തോന്നിപ്പോകും,” അദ്ദേഹം പരിഹസിച്ചു. നായകൻ റിയാൻ പരാഗിന്റെ കളിക്കളത്തിലെ പെരുമാറ്റത്തെയും ശ്രീകാന്ത് ചോദ്യം ചെയ്തു.
“മാക്സിമം സിക്സറുകൾക്കുള്ള അവാർഡ് വാങ്ങാൻ പോലും പരാഗ് വന്നില്ല. ടീമിനുള്ളിൽ 100 ശതമാനവും പ്രശ്നങ്ങളുണ്ട്. 18-ാം ഓവറിൽ പാർട്ട് ടൈം ബൗളറെ പന്തേൽപ്പിക്കുകയും അയാൾ റൺസ് വഴങ്ങിയപ്പോൾ തൊപ്പി വലിച്ചെറിയുകയും ചെയ്യുന്നത് എന്തിനാണ്? സ്വന്തം തെറ്റായ തീരുമാനത്തിന് മറ്റുള്ളവരെ പഴിചാരുകയാണ് പരാഗ്,” ശ്രീകാന്ത് കുറ്റപ്പെടുത്തി. ദാസുൻ ഷാനകയെ ഇംപാക്ട് പ്ലെയറായി ഇറക്കിയതിനെയും ശ്രീകാന്ത് വിമർശിച്ചു. ഷാനക ചെയ്ത കാര്യങ്ങൾ ചെയ്യാൻ ജോഫ്ര ആർച്ചറിന് കഴിയുമായിരുന്നുവെന്നും വെറുമൊരു ‘ഫ്ലൂക്ക്’ വിക്കറ്റ് മാത്രമാണ് ഷാനകയ്ക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഘട്ടത്തിൽ 161/2 എന്ന ശക്തമായ നിലയിലായിരുന്ന രാജസ്ഥാൻ 193 റൺസിന് പുറത്തായത് ജഡേജയെപ്പോലൊരു അനുഭവസമ്പന്നനായ ഫിനിഷറുടെ അഭാവം മൂലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിന്റെ പാളിച്ചകൾ ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.












