ബംഗാളിലെ പുതിയ ബി.ജെ.പി സർക്കാരിനെതിരെയും മുഖ്യമന്ത്രി സുവേന്ദു അധികാരിക്കെതിരെയും കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് തുടക്കമിട്ട് തൃണമൂൽ കോൺഗ്രസ്. കേന്ദ്ര ഭരണത്തിൽ നിന്ന് ബി.ജെ.പിയെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ച മമത ബാനർജി, സംസ്ഥാനത്തെ പുതിയ ഭരണകൂടം ന്യൂനപക്ഷങ്ങളെയും വഴിയോര കച്ചവടക്കാരെയും വേട്ടയാടുകയാണെന്ന് ആരോപിച്ചു.
കൊൽക്കത്തയിലെ മമത ബാനർജിയുടെ വസതിയിൽ ചേർന്ന തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരുടെ അടിയന്തര യോഗത്തിലാണ് ബി.ജെ.പി സർക്കാരിനെതിരെ കടുത്ത നീക്കങ്ങൾക്ക് പാർട്ടി രൂപം നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ തുടരുന്ന രാഷ്ട്രീയ അക്രമങ്ങളും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കലെന്ന പേരിൽ നടക്കുന്ന ബുൾഡോസർ നടപടികളും യോഗത്തിൽ ചർച്ചയായി.
സുവേന്ദു അധികാരിക്കെതിരെ കടുത്ത വിമർശനം: നാരദ സ്റ്റീങ് ഓപ്പറേഷൻ വിവാദം പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി സുവേന്ദു അധികാരിക്കെതിരെ അഭിഷേക് ആഞ്ഞടിച്ചു. “ബംഗാളിൽ ഇതിന് മുൻപും ഒരുപാട് മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ വെച്ച് പണം വാങ്ങുന്നത് രാജ്യം കണ്ട ഒരാളെ മുഖ്യമന്ത്രിയാക്കിയത് ഇപ്പോഴാണ്,” അഭിഷേക് പരിഹസിച്ചു.








