കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പുതിയ സ്വത്തുവിവര വിവാദം പുകയുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി എംപിക്ക് കൊൽക്കത്തയിലെ ആഡംബര മേഖലകളിൽ മാത്രം 43 രഹസ്യ സ്വത്തുക്കളുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. സ്വത്തുക്കളുടെ വിശദമായ പട്ടിക ബംഗാൾ ബിജെപി ഘടകം പുറത്തുവിട്ടതോടെ ഇരുപാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക് നീങ്ങി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഈ സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചും പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ടതായാണ് വിവരം. അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ (കെഎംസി) അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട 17 സ്വത്തുക്കൾക്ക് നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ബിജെപിയുടെ ഈ പുതിയ നീക്കം.
എന്നാൽ ബിജെപി പുറത്തുവിട്ട പട്ടിക പൂർണ്ണമായും വ്യാജമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കെട്ടിച്ചമച്ചതാണെന്നും തൃണമൂൽ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പ്രചരിക്കുന്ന രേഖകൾക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്ന് ടിഎംസി പ്രസ്താവനയിലൂടെ അറിയിച്ചു. പുറത്തുവന്ന പട്ടികയിൽ തൃണമൂൽ യുവജന വിഭാഗം അധ്യക്ഷയും ജാദവ്പൂർ എംപിയുമായ സായോനി ഘോഷിന്റെ പേരുമായി സാമ്യമുള്ള ‘സയാനി ഘോഷ്’ എന്ന വ്യക്തിയുമായി ചേർന്ന് അഭിഷേക് ബാനർജി സംയുക്തമായി ഉടമസ്ഥത പുലർത്തുന്ന ഒരു സ്വത്തും ഉൾപ്പെട്ടിട്ടുണ്ട്. കൊൽക്കത്തയിലെ സെവൻ ടാങ്ക്സ് ലെയിനിലുള്ള 19ഡി എന്ന വിലാസത്തിലാണ് ഈ പ്രോപ്പർട്ടി.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ ശക്തമായ ഭാഷയിൽ നിഷേധിച്ച് ജാദവ്പൂർ എംപി സാവോനി ഘോഷ് രംഗത്തെത്തി. ആ രേഖകളിൽ പറയുന്ന സയാനി ഘോഷ് താനല്ലെന്നും രാഷ്ട്രീയത്തിൽ നിന്ന് യാതൊരുവിധ അവിഹിത ലാഭവും ഉണ്ടാക്കാത്ത ഒരു സാധാരണ പശ്ചാത്തലത്തിൽ നിന്നാണ് താൻ വരുന്നതെന്നും സാവോനി എക്സിൽ കുറിച്ചു. മതിയായ തെളിവുകളില്ലാതെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർ അത് ഉടനടി നിർത്തണം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. ഭയപ്പെടുത്തി തന്നെ ഒതുക്കാമെന്ന് ആരും കരുതേണ്ടെന്നും രവീന്ദ്രനാഥ ടാഗോറിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് സാവോനി ഘോഷ് വ്യക്തമാക്കി. തന്റെ ആസ്തിവിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലൂടെ പൊതുസമക്ഷം വ്യക്തമാക്കിയതാണെന്നും അവർ കൂട്ടിച്ചേർത്തു.
ബിജെപി പുറത്തുവിട്ട പട്ടികയിൽ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ ഡാറ്റാബേസിൽ നിന്നുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കെഎംസി ഇപ്പോഴും തൃണമൂൽ കോൺഗ്രസിന്റെ നിയന്ത്രണത്തിലാണ്. പാർട്ടി എംഎൽഎയായ ഫിർഹാദ് ഹക്കീം ആണ് കൊൽക്കത്ത മേയർ. ഈ സാഹചര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ചോർത്തി പാർട്ടി നേതാക്കളെ വേട്ടയാടാൻ ബിജെപി ശ്രമിക്കുകയാണെന്നാണ് ടിഎംസിയുടെ ആക്ഷേപം. എന്നാൽ 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തനിക്ക് 2.3 കോടി രൂപയുടെ ചലിപ്പിക്കാവുന്ന ആസ്തിയും 1.4 കോടി രൂപയുടെ വാർഷിക വരുമാനവും 36 ലക്ഷം രൂപയുടെ ബാധ്യതയുമേ ഉള്ളൂവെന്നാണ് അഭിഷേക് ബാനർജി വ്യക്തമാക്കിയിരുന്നത്. ഈ കണക്കുകളെ അട്ടിമറിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന പട്ടികയെന്നാണ് ബിജെപിയുടെ വാദം.










