ന്യൂഡൽഹി : കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്കെതിരെ കടുത്ത നിയമനടപടികളുമായി കേന്ദ്ര കായിക മന്ത്രാലയം. നിരോധിത മരുന്നുകൾ കടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് മന്ത്രാലയത്തിന്റെ പുതിയ ഭേദഗതി നിർദ്ദേശങ്ങൾ പുറത്തുവിട്ടത്. 2036-ൽ ഒളിമ്പിക്സിന് വേദിയാകാൻ ഇന്ത്യ ശ്രമങ്ങൾ നടത്തുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ കായിക പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്നത് ഈ നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നു. ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ (WADA) ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഇന്ത്യ ഈ നിയമങ്ങൾ പരിഷ്കരിക്കുന്നത്.
ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്ന കായികതാരങ്ങളെ മാത്രം ശിക്ഷിക്കുന്ന നിലവിലെ രീതി മാറ്റി, അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വിതരണ ശൃംഖലയെ പൂർണ്ണമായി തകർക്കുകയാണ് പുതിയ ഭേദഗതിയുടെ ലക്ഷ്യം. പുതിയ നിയമ ഭേദഗതിയോടെ, കായികതാരങ്ങൾക്ക് ഉത്തേജക മരുന്നുകൾ നൽകുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും 5 വർഷം വരെ തടവോ, രണ്ട് ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. പരിശീലകർ, മാനേജർമാർ, ഒപ്പമുള്ള മറ്റ് താരങ്ങൾ, മരുന്നുകൾ എത്തിച്ചുനൽകുന്ന ഏജന്റുമാർ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയിൽ വരും. കായികതാരങ്ങൾക്ക് നിരോധിത മരുന്നുകൾ അടങ്ങിയ കുറിപ്പടികൾ എഴുതി നൽകുന്ന ഡോക്ടർമാരും ഈ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരികയും ശിക്ഷാർഹരാവുകയും ചെയ്യും.
ഉത്തേജക ഉപയോഗം ഇന്ന് കായികതാരങ്ങളെ ചൂഷണം ചെയ്യുന്ന ഒരു സംഘടിത വ്യവസ്ഥിതിയായി മാറിയിരിക്കുകയാണെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതുവരെ നമ്മൾ മരുന്ന് ഉപയോഗിക്കുന്ന താരങ്ങളെ മാത്രമാണ് ശിക്ഷിച്ചിരുന്നത്. എന്നാൽ ഇതിന്റെ വിതരണക്കാരെയാണ് ഇനി ലക്ഷ്യമിടുന്നത്. ഈ മാഫിയാ ശൃംഖലയെ വേരോടെ പിഴുതെറിയേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.








