കൊൽക്കത്ത : മിഥില എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ വൻ അട്ടിമറിശ്രമമെന്ന് സൂചന. പശ്ചിമ ബംഗാളിലെ തിരക്കേറിയ ഹൗറ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഹൗറ-രക്സോൾ മിഥില എക്സ്പ്രസിലായിരുന്നു തീപിടുത്തം ഉണ്ടായത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളും നടത്തിയ വിശദമായ അന്വേഷണത്തിൽ അട്ടിമറി ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്.
സ്റ്റേഷനിലെ കാബ് റോഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ എത്തിയ ഒരാൾ മനഃപൂർവം ഒരു വസ്തു എറിഞ്ഞ് തീപിടിത്തം ഉണ്ടാക്കുന്നതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചു. മേയ് 19നായിരുന്നു പ്ലാറ്റ്‌ഫോം നമ്പർ 8-ൽ മിഥില എക്സ്പ്രസ് നിർത്തിയിട്ടിരുന്ന സമയത്ത് തീപിടുത്തം ഉണ്ടായത്. ട്രെയിനിന്റെ അൺറിസർവ്ഡ് ജനറൽ കോച്ചിന്റെ ബാത്റൂം ഭാഗത്ത് നിന്ന് പെട്ടെന്ന് കനത്ത പുക ഉയരുന്നത് റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ജീവനക്കാർ ഉടൻ തന്നെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ പൂർണ്ണമായും അണച്ചതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ബാത്റൂമിനുള്ളിൽ നിന്നും പെട്രോളിൽ മുക്കിയ പകുതി കരിഞ്ഞ തുണിക്കഷണം കണ്ടെത്തുകയുണ്ടായി. ഇതോടെയാണ് ഇതൊരു സ്വാഭാവിക അപകടമല്ലെന്നും, ആസൂത്രിതമായ അട്ടിമറിയാണെന്നുമുള്ള സംശയം ബലപ്പെട്ടത്.
സിസിടിവി ദൃശ്യങ്ങളിൽ സ്റ്റേഷൻ പരിസരത്ത് നിൽക്കുന്ന ഒരാൾ ചുറ്റുമുള്ള സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷം കൈയ്യിലിരുന്ന ഒരു വസ്തു റെയിൽവേ ട്രാക്കിലേക്ക് ലക്ഷ്യമിട്ട് എറിയുന്നത് വ്യക്തമാണ്. ഈ വസ്തു താഴേക്ക് വീണ് ഏതാനും നിമിഷങ്ങൾക്കകം അവിടെനിന്ന് തീയും കനത്ത പുകയും ഉയരുകയും പ്രതി അവിടെനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ഇന്ത്യൻ റെയിൽവേ സംവിധാനങ്ങളെ ലക്ഷ്യമിട്ട് അടുത്ത കാലത്തായി നടക്കുന്ന അട്ടിമറി ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ സംഭവത്തെയും ഏജൻസികൾ കാണുന്നത്. യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കാനും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകിയിരുന്നു.











