ന്യൂഡൽഹി : ഭരണപരിഷ്കാരങ്ങൾ കൂടുതൽ വേഗത്തിലാക്കാനും ജന കേന്ദ്രീകൃതമായ പദ്ധതികൾക്ക് മുൻഗണന നൽകാനും കേന്ദ്രമന്ത്രിമാർക്ക് കർശന നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ‘സേവാ തീർത്ഥ്’ ഹാളിൽ വ്യാഴാഴ്ച വൈകുന്നേരം ചേർന്ന കേന്ദ്ര മന്ത്രിസഭാ കൗൺസിലിന്റെ മാരത്തൺ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം കർശനമായി വ്യക്തമാക്കിയത്. യൂറോപ്യൻ-ഗൾഫ് രാജ്യങ്ങളിലെ അഞ്ച് രാഷ്ട്ര സന്ദർശനം പൂർത്തിയാക്കി തലസ്ഥാനത്ത് തിരിച്ചെത്തിയുടനെയാണ് പ്രധാനമന്ത്രി ഈ അടിയന്തര യോഗം വിളിച്ചുചേർത്തത്.
ക്യാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ, സഹമന്ത്രിമാർ എന്നിവരുൾപ്പെടെ മുഴുവൻ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. ഏകദേശം നാലര മണിക്കൂറോളം ആണ് ഈ നിർണ്ണായക യോഗം നീണ്ടുനിന്നത്. ഭരണസംവിധാനത്തിന്റെ സങ്കീർണ്ണതകൾ കുറച്ച് സാധാരണക്കാരന്റെ ജീവിതം എളുപ്പമാക്കുക എന്നതാണ് മോദി 3.0 സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ചുവപ്പുനാട കുരുക്കുകൾ പൂർണമായി ഒഴിവാക്കി ജനങ്ങൾക്ക് വേഗത്തിൽ തീരുമാനങ്ങൾ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിസിനസുകൾക്കും സാധാരണ പൗരന്മാർക്കും തടസ്സമാകുന്ന അനാവശ്യ നിയമങ്ങളും നൂലാമാലകളും അടിയന്തരമായി നീക്കം ചെയ്യണം, പ്രഖ്യാപിച്ച പദ്ധതികൾ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് കൃത്യസമയത്ത് എത്തിച്ചേരുന്നുണ്ടെന്ന് മന്ത്രിമാർ നേരിട്ട് വിലയിരുത്തണം എന്നീ കാര്യങ്ങളും പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു.
ഭരണപരിഷ്കാരങ്ങൾക്ക് പുറമെ, നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളും അത് ഇന്ത്യയിലുണ്ടാക്കാവുന്ന സാമ്പത്തിക ആഘാതങ്ങളും യോഗം വിശദമായി വിലയിരുത്തി. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷം കാരണം ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കുന്നതും വിതരണ ശൃംഖലയിലെ തടസ്സങ്ങളും വിലക്കയറ്റത്തിന് കാരണമാകാതിരിക്കാൻ രാജ്യം സ്വീകരിക്കേണ്ട മുൻകരുതലുകൾ യോഗം ചർച്ച ചെയ്തു.










