ഐപിഎൽ 2026 ക്വാളിഫയർ 2 മത്സരത്തിൽ 15-കാരനായ വൈഭവ് സൂര്യവംശിക്കെതിരെ ഗുജറാത്ത് ടൈറ്റൻസ് ബൗളർമാർ പ്രയോഗിച്ച ‘ബോഡി ലൈൻ’ ബൗളിംഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ രംഗത്ത്. കൗമാരതാരത്തിന് നേരെയുണ്ടായ ഇത്തരം ആക്രമണാത്മക ബൗളിംഗ് തനിക്ക് ഉൾക്കൊള്ളാനാവുന്നില്ലെന്ന് പത്താൻ തുറന്നടിച്ചു.
വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് കണ്ട് തനിക്ക് സ്വന്തം മകനെയാണ് ഓർമ്മ വരുന്നതെന്ന് ഇർഫാൻ പത്താൻ പറഞ്ഞു. തലയിൽ പന്ത് കൊണ്ടപ്പോൾ തനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് ദാരുണമായി മരണപ്പെട്ട ഓസ്ട്രേലിയൻ താരം ഫിലിപ്പ് ഹ്യൂസിനെയാണെന്നും അദ്ദേഹം വ്യക്തമാക്കി. 15 വയസ്സ് മാത്രം പ്രായമുള്ള ഒരു കൗമാരക്കാരനെതിരെ ഇത്രയും അപകടകരമായ ബോഡി ലൈൻ ബൗളിംഗ് നടത്തുന്നത് ഒരു പിതാവ് എന്ന നിലയിൽ തനിക്ക് അംഗീകരിക്കാനാവില്ലെന്ന് പഠാൻ പറഞ്ഞു.
കളിയിൽ പരീക്ഷിക്കപ്പെടുന്നത് സ്വാഭാവികമാണെങ്കിലും, അപകടകരമായ രീതിയിൽ പന്തുകൾ തലയിൽ കൊള്ളുന്നത് മുൻപ് ഫിലിപ്പ് ഹ്യൂസിന് സംഭവിച്ച ദുരന്തത്തെയാണ് ഓർമ്മിപ്പിക്കുന്നത്. ഐപിഎല്ലിലെ ലോകോത്തര ബൗളർമാരായ പാറ്റ് കമ്മിൻസ്, ജസ്പ്രീത് ബുംറ, ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ് തുടങ്ങിയവർക്കെതിരെ അനായാസം റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ ഇപ്പോൾ തന്നെ സജ്ജമാണെന്നും പത്താൻ അവകാശപ്പെട്ടു.












