ഐപിഎൽ 2026 ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റതിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ടീമിന് വലിയൊരു അപകടഭീതിയും. അഹമ്മദാബാദിൽ നടന്ന മത്സരത്തിന് ശേഷം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ടീം ബസിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക പടരുകയായിരുന്നു.
ഫൈനലിലെ തോൽവിയുടെ വേദനയിൽ നിൽക്കുന്നതിനിടെയാണ് ടീം ബസിൽ സാങ്കേതിക തകരാർ ഉണ്ടായത്. എന്നാൽ ആർക്കും പരിക്കില്ലാത്തത് വലിയ ആശ്വാസമായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്ന് ടീം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് ബസിൽ നിന്ന് പുക ഉയർന്ന് തുടങ്ങിയത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് ഇത് സംഭവിച്ചത്.
ബസിൽ ഉണ്ടായിരുന്ന എല്ലാ കളിക്കാരെയും സ്റ്റാഫ് അംഗങ്ങളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം താരങ്ങൾക്ക് വഴിയിൽ കാത്തുനിൽക്കേണ്ടി വന്നു. ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങൾക്കിടയിൽ ടീമിന് വലിയ യാത്രാ പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു. മുള്ളൻപുരിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്ര പ്രതികൂല കാലാവസ്ഥ മൂലം വൈകിയത് കളിക്കാരെ ബാധിച്ചിരുന്നു.
ക്ഷീണം തോൽവിക്ക് ഒരു കാരണമായിരുന്നോ എന്ന ചോദ്യത്തിന്, ആർ.സി.ബിയുടെ വിജയത്തെ ചോദ്യം ചെയ്യാൻ താനില്ലെന്നും, 155 റൺസ് എന്ന സ്കോർ കുറഞ്ഞുപോയെന്നും ടീം ഡയറക്ടർ വിക്രം സോളങ്കി വ്യക്തമാക്കി.











