ഐപിഎൽ 2026 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയതിന് പിന്നാലെ, ആർ.സി.ബി നായകൻ രജത് പാട്ടിദാറും സൂപ്പർ താരം വിരാട് കോഹ്‌ലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രവിചന്ദ്രൻ അശ്വിൻ നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു.
ടീമിന്റെ ക്യാപ്റ്റൻ രജത് പാട്ടിദാർ ആണെങ്കിലും, കോഹ്‌ലിക്ക് ടീമിൽ നൽകുന്ന പ്രാധാന്യത്തെ അശ്വിൻ രാമായണത്തിലെ ഭരതൻ-ശ്രീരാമൻ ബന്ധത്തോടാണ് ഉപമിച്ചത്. ശ്രീരാമൻ വനവാസത്തിന് പോയപ്പോൾ അദ്ദേഹത്തിന്റെ പാദുകങ്ങൾ സിംഹാസനത്തിൽ വെച്ച് ഭരതൻ ഭരണം നടത്തിയതുപോലെയാണ് രജത് പാട്ടിദാർ പെരുമാറുന്നതെന്ന് അശ്വിൻ പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനം തന്റേതാണെങ്കിലും, ടീമിന്റെ നേതൃത്വം കോഹ്‌ലിയെ ഏൽപ്പിച്ചുകൊണ്ടാണ് പാട്ടിദാർ പ്രവർത്തിക്കുന്നത്.
ഏത് ടീമിലായാലും വിരാട് കോഹ്‌ലി എന്നും ഒരു ‘ആൽഫ’ഫിഗർ തന്നെയായിരിക്കും എന്നും, ക്യാപ്റ്റൻ അല്ലെങ്കിൽ പോലും അദ്ദേഹം ടീമിനെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലിൽ 75 റൺസുമായി കോഹ്‌ലി പുറത്താകാതെ നിന്നാണ് ആർ.സി.ബിയുടെ വിജയത്തിൽ നിർണ്ണായകമായത്.
ഫൈനലിൽ ആർ.സി.ബി മികച്ച തന്ത്രങ്ങളാണ് പയറ്റിയതെങ്കിലും, ഒരു കാര്യത്തിൽ അവർക്ക് പിഴവ് പറ്റിയെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ഭുവനേശ്വർ കുമാറിനെയോ ജോഷ് ഹേസൽവുഡിനെയോ കൊണ്ട് ആദ്യ ഓവർ എറിയിക്കുന്നതിന് പകരം ജേക്കബ് ഡഫിക്ക് നൽകിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. ഡഫി ആദ്യ ഓവറിൽ 13 റൺസ് വഴങ്ങുകയും ചെയ്തിരുന്നു.
ആർ.സി.ബി നിരയിൽ ജേക്കബ് ഡഫിക്ക് മാത്രമാണ് വിക്കറ്റൊന്നും ലഭിക്കാതിരുന്നത്. രസിഖ് സലാം മൂന്ന് വിക്കറ്റുകളും, ഹേസൽവുഡ്, ഭുവനേശ്വർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി തിളങ്ങി.









