2005-ൽ പുറത്തിറങ്ങിയ ‘കൊച്ചിരാജാവ്’ എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ശ്രീമൂലം തിരുനാൾ ഈശ്വരവർമ്മ വലിയകോയി തമ്പുരാൻ എന്നാണ്. ചിത്രത്തിലെ നായകനായ ഉണ്ണിയുടെ (ദിലീപ്) മുത്തശ്ശനായാണ് ജഗതി ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. തികച്ചും ഹാസ്യപ്രധാനമായ ഒരു കഥാപാത്രമായിരുന്നു ഇത്.
തന്റെ രാജവംശത്തെക്കുറിച്ചും അച്ചടക്കത്തെക്കുറിച്ചും എപ്പോഴും വീമ്പു പറയുന്ന കഥാപാത്രമാണ് ഇതിൽ ജഗതി അവതരിപ്പിക്കുന്നത്. ഒരു കർക്കശക്കാരനായ കാരണവർ ആകാതെ, പേരക്കുട്ടിയായ ഉണ്ണിയുടെ (ദിലീപ്) എല്ലാ കുസൃതികൾക്കും കൂട്ടുനിൽക്കുന്ന ഒരു സുഹൃത്തിനെപ്പോലെയാണ് ഈ കഥാപാത്രം.
എന്തിനാണ് ഇത് ഇവിടെ പറഞ്ഞത് എന്നല്ലേ, ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിന് ശേഷം ഈ ജഗതി കഥാപാത്രത്തിന്റെ ഒരു വൈറൽ റീലും നമ്മുടെ വൈഭവ് സൂര്യവംശിയും ട്രോളുകളിൽ നിറഞ്ഞു. ജഗതി ചെന്നൈയിലേക്ക് ഉണ്ണിയെ കാണാൻ എത്തുന്ന സീനിൽ അദ്ദേഹം കാർ ഓടിക്കുന്ന ഒരു സീൻ കാണിക്കുന്നുണ്ട്. ഒരു അമ്പാസിറ്റർ കാറിൽ അദ്ദേഹവും സഹായിയും എത്തുന്ന സീനിൽ പിന്നെ കാണിക്കുന്ന ഷോട്ട് ഈ കാർ ഒരു ലോറിയുടെ മുകളിൽ കിടക്കുന്നതാണ്. ചെന്നൈ വരെ ഈ കാർ ഓടിക്കാൻ പറ്റാത്തത് കൊണ്ടാണ് ലോറിയുടെ മുകളിൽ വെച്ചുകൊണ്ട് ഇവിടം വരെ എത്തിയത് എന്നാണ് ജഗതി പറയുന്നത്.
അത് പോലെ വൈഭവ് സൂര്യവംശി തനിക്ക് ലൈസൻസ് കിട്ടാൻ പ്രായം ആകാത്തതിനാൽ തന്നെ, തനിക്ക് കിട്ടിയ സമ്മാനമായ ടാറ്റ എസ്യുവി ഒരു ലോറിയുടെ മുകളിൽ കെട്ടിവെച്ച് വരുന്ന ഒരു മീം വൈറലാണ്. കിട്ടിയ മറ്റനേകം സമ്മാനങ്ങൾ വെക്കാൻ തനിക്ക് മറ്റൊരു മാർഗവും തോന്നിയില്ല എന്നാണ് വൈഭവന്റെ കഥാപാത്രം ട്രോളിൽ പറയുന്നത്.
അതേസമയം ഐപിഎൽ 2026 സീസണിൽ 15-കാരനായ വൈഭവ് സൂര്യവംശി നടത്തിയ പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തകർപ്പൻ ബാറ്റിംഗിലൂടെ അഞ്ച് പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കിയാണ് ഈ കൗമാരതാരം ചരിത്രം കുറിച്ചത്.
ഓറഞ്ച് ക്യാപ്പ്: ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള പുരസ്കാരം.
സൂപ്പർ സ്ട്രൈക്കർ ഓഫ് ദ സീസൺ: സീസണിലെ മികച്ച സ്ട്രൈക്ക് റേറ്റിനുള്ള പുരസ്കാരം.
എമർജിംഗ് പ്ലെയർ ഓഫ് ദ സീസൺ: ഈ വർഷത്തെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം.
സൂപ്പർ സിക്സസ് ഓഫ് ദ സീസൺ: ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ച താരത്തിനുള്ള പുരസ്കാരം.
എം.വി.പി (MVP) അവാർഡ്: ടൂർണമെന്റിലെ ഏറ്റവും മൂല്യവാനായ താരത്തിനുള്ള അവാർഡും വൈഭവ് സ്വന്തമാക്കി.











