കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ് വൻ പിളർപ്പിലേക്ക്. രണ്ടുദിവസങ്ങൾക്കു മുൻപ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത വിമത എംഎൽഎ ഋതബ്രത ബാനർജി ആണ് പുതിയ പാർട്ടി രൂപീകരണത്തിന് ഒരുങ്ങുന്നത്. 59 എംഎൽഎമാരുടെ പിന്തുണ തനിക്കൊപ്പം ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. മഹാരാഷ്ട്രയിൽ ശിവസേന പിളർന്നതിന് സമാനമായ സംഭവങ്ങൾക്കാണ് ഇപ്പോൾ പശ്ചിമബംഗാൾ സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വലിയ രീതിയിലുള്ള ആഭ്യന്തര സംഘർഷങ്ങളാണ് നടക്കുന്നത്. പാർട്ടി അധ്യക്ഷ മമത ബാനർജിക്കെതിരെയും മരുമകൻ അഭിഷേക് ബാനർജിക്കെതിരെയും വലിയൊരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു.
ആകെ 80 എം.എൽ.എമാരുള്ള തൃണമൂൽ കോൺഗ്രസിൽ, കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം (അതായത് കുറഞ്ഞത് 54 എം.എൽ.എമാർ) വിമതർക്ക് ആവശ്യമാണ്. എന്നാൽ തങ്ങൾക്കൊപ്പം 59 എം.എൽ.എമാരുടെ ഒപ്പുകളടങ്ങിയ പിന്തുണക്കത്തുണ്ടെന്നാണ് ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും അവകാശപ്പെടുന്നത്. നിയമസഭയിലെ ഔദ്യോഗിക തൃണമൂൽ കോൺഗ്രസായി തങ്ങളെ അംഗീകരിക്കണമെന്നും, പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ സ്പീക്കർ രതീന്ദ്ര ബോസിന് കത്ത് നൽകാൻ ഒരുങ്ങുകയാണ്.
മെയ് ഒന്നിന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും ടി.എം.സി പുറത്താക്കിയിരുന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവായി സോവൻദേബ് ചതോപാധ്യായയെ നാമനിർദ്ദേശം ചെയ്തുകൊണ്ട് തൃണമൂൽ കോൺഗ്രസ് സ്പീക്കർക്ക് നൽകിയ കത്തിൽ തങ്ങളുടെ ഒപ്പുകൾ വ്യാജമായി ഇട്ടതാണെന്ന് കാണിച്ച് ഇരുവരും സ്പീക്കർക്ക് പരാതി നൽകിയതാണ് തൃണമൂൽ നേതൃത്വത്തെ ചൊടിപ്പിച്ചത്.








