ഐ.പി.എല്ലിന്റെ ആദ്യ മൂന്ന് സീസണുകളിൽ ഒരു തരത്തിലുള്ള മാച്ച് ഫിക്സിംഗും നടന്നിട്ടില്ലെന്ന് ലളിത് മോദി അവകാശപ്പെടുന്നു. താൻ അധികാരത്തിലിരുന്ന കാലത്ത് ഫിക്സിംഗുമായി ബന്ധപ്പെട്ട ഒരൊറ്റ അന്വേഷണം പോലും നടന്നിട്ടില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഐ.പി.എല്ലിൽ മാച്ച് ഫിക്സിംഗിന് വഴങ്ങാത്തതിനാലാണ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘം തന്നെ ലക്ഷ്യമിട്ടതെന്ന് ലളിത് മോദി ആരോപിക്കുന്നു.
നൂറുകണക്കിന് ദശലക്ഷം ഡോളറിന്റെ വാഗ്ദാനങ്ങൾ തള്ളിയതോടെ തനിക്കെതിരെ മൂന്ന് വധശ്രമങ്ങൾ നടന്നു. എന്നാൽ ദാവൂദിന് തന്നെ വധിക്കാൻ സാധിച്ചില്ലെന്ന് മോദി വെളിപ്പെടുത്തി. മുംബൈയിൽ തന്റെ വസതിക്ക് പുറത്ത് വെടിവെപ്പുണ്ടായതായും, ദക്ഷിണാഫ്രിക്കയിലും മോണ്ടിനെഗ്രോയിലും വെച്ച് തന്നെ വധിക്കാൻ പ്രത്യേക പദ്ധതികൾ ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. ഇതിനെത്തുടർന്ന് മുംബൈ പോലീസ് തനിക്ക് ഇസഡ്-കാറ്റഗറി സുരക്ഷ നൽകിയിരുന്നു.
2009-ലെ ഐ.പി.എൽ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയപ്പോൾ വാതുവെപ്പ് സിൻഡിക്കേറ്റുകൾക്ക് വൻ നഷ്ടം സംഭവിച്ചു. ഐ.പി.എൽ നടക്കില്ലെന്ന് കരുതി കോടിക്കണക്കിന് രൂപ വാതുവെച്ചവരാണ് തന്നെ ശത്രുവായി കണ്ടതെന്ന് മോദി ആരോപിക്കുന്നു. 2012-ൽ ലണ്ടനിൽ വെച്ച് ഒരു മധ്യസ്ഥൻ വഴി ദാവൂദ് ഇബ്രാഹിമുമായി ഫോണിൽ സംസാരിക്കാൻ തന്നെ നിർബന്ധിച്ചതായും, എന്നാൽ താൻ അതിന് വഴങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ പരസ്യമായി സംസാരിക്കാത്ത മറ്റൊരു സംഭവം കൂടി ലളിത് മോദി വെളിപ്പെടുത്തി. ലണ്ടനിൽ വെച്ച് തന്റെ മകനെ തട്ടിക്കൊണ്ടുപോയ സംഭവം താൻ ആദ്യമായാണ് പുറത്തുപറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.











